തൊടുപുഴ: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്നു മരണത്തിനു കീഴടങ്ങിയ തമിഴ്നാട് സ്വദേശി മുരുകന്റെ ദുരനുഭവം ആർക്കുമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടും സർക്കാർ തലത്തിൽ നടപടികളൊന്നുമുണ്ടായില്ലെന്നു റിപ്പോർട്ട്. പരിക്ക് പറ്റിയവർക്കു ആശുപത്രി ബിൽ അടയ്ക്കാൻ ശേഷിയുണ്ടോ എന്നു നോക്കിയാവരുത് ചികിത്സ എന്നു മുഖ്യമന്ത്രി പലവട്ടം പറഞ്ഞിരുന്നു. വിവരാവകാശനിയമപ്രകാരം ചീഫ് സെക്രട്ടറിയോടു ചോദിച്ച ചോദ്യത്തിന് അഭിഭാഷകനായ ടോം തോമസ് പൂച്ചാലിലിനു ആരോഗ്യകുടുംബക്ഷേമവകുപ്പ് നൽകിയ മറുപടി ഇക്കാര്യത്തിൽ സർക്കാരിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണ്.
പ്രഖ്യാപനം നടത്തിയെങ്കിലും ചികിത്സ സംബന്ധിച്ച നിർദേശമൊന്നും സ്വകാര്യആശുപത്രികൾക്കു സർക്കാർ നൽകിയിട്ടില്ല. ചികിത്സാച്ചെലവ് ഏറ്റെടുക്കുന്ന കാര്യത്തിലും ആരോഗ്യകുടുംബക്ഷേമ വകുപ്പിൽനിന്നു നിർദേശമൊന്നും വന്നിട്ടില്ലെന്നാണ് അണ്ടർ സെക്രട്ടറി എൻ. മനോഹരൻനായർ അറിയിച്ചിരിക്കുന്നത്. മുരുകന് അഞ്ചു ആശുപത്രികളിൽനിന്നു ചികിത്സ കിട്ടാതിരുന്നതു ക്രൂരമാണെന്നും വേണ്ടി വന്നാൽ നിയമനിർമാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ വെട്ടേറ്റ കാൽപാദവുമായെത്തിയ തമിഴ്നാട് സ്വദേശി രാജേന്ദ്രനെ രണ്ടു മെഡിക്കൽ കോളജുകളിൽ ചികിത്സ ലഭ്യമാകാതെ കോയന്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് രാജേന്ദ്രനു വെട്ടേറ്റത്. ആദ്യം കുറ്റിപ്പുറത്തെ താലൂക്ക് ആശുപത്രിയിലും പിന്നീടു തൃശൂരിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോളജുകളിലും എത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഇദ്ദേഹത്തെ മണിക്കൂറുകൾ സഞ്ചരിച്ചു കോയന്പത്തൂരിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചാണു രക്ഷപ്പെടുത്തിയത്.
2007 ജനുവരി ഒന്നിനു കോട്ടയം മെഡിക്കൽ കോളജിൽ തിരുവാർപ്പ് സ്വദേശി മെജോയുടെ മരണത്തോടെയാണു ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വിദഗ്ധ ചികിത്സ കിട്ടാത്തതുമൂലം പരിക്കേറ്റ മെജോ മരിച്ചതിനെത്തുടർന്നു വീഴ്ച വരുത്തിയവർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികൾക്കു ചെലവു കൊടുക്കാൻ സർക്കാരിനു കഴിയുന്ന നിയമം വരണമെന്നും ടോം തോമസ് ചൂണ്ടിക്കാട്ടുന്നു.
ജോണ്സണ് വേങ്ങത്തടം
പരിക്കേറ്റവർക്കു ചികിത്സ നിഷേധിക്കൽ: ഒന്നും ചെയ്യാനാവാതെ സർക്കാർ
02:21 AM Oct 13, 2017 | Deepika.com