കൊണ്ടോട്ടി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്നു ഗള്‍ഫില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അഞ്ചു വിമാനങ്ങളില്‍ നാലെണ്ണം കൊച്ചിയിലേക്കും ഒന്നു ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു.
ഇന്നലെ പുലര്‍ച്ചെ നാലിനും ആറരയ്ക്കും ഇടയില്‍ എത്തിയ വിമാനങ്ങളാണ് ലാന്‍ഡിംഗ് തടസപ്പെട്ടതിനെത്തുടര്‍ന്നു തിരിച്ചുവിട്ടത്. പുലര്‍ച്ചെ നാലിനുള്ള ഒമാന്‍ എയറിന്റെ മസ്കറ്റ്-കരിപ്പൂര്‍, 5.50നുള്ള ഒമാന്‍ എയറിന്റെ സലാല-കരിപ്പൂര്‍, 5.30നുള്ള എയര്‍ഇന്ത്യയുടെ ഷാര്‍ജ-കരിപ്പൂര്‍, 5.15നുള്ള എയര്‍ ഇന്ത്യ എസ്ക്പ്രസിന്റെ അബുദാബി-കരിപ്പൂര്‍ എന്നീ വിമാനങ്ങളാണ് നെടുന്പാശേരിയിലേക്ക് തിരിച്ചുവിട്ടത്. 4.15നുള്ള ഇന്‍ഡിഗോയുടെ മസ്കറ്റ്-കരിപ്പൂര്‍ വിമാനം ബംഗളുരൂവിൽ ഇറക്കി.
പുലര്‍ച്ചെ അനുഭവപ്പെട്ട മൂടല്‍മഞ്ഞു കാരണം പൈലറ്റിനു റണ്‍വേ കാണാനായില്ല. പല വിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു ലാന്‍ഡിംഗിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം വിമാനങ്ങൾ തിരിച്ചുവിടാൻ നിർദേശിച്ചത്. വിമാനങ്ങൾ കൂട്ടത്തോടെ തിരിച്ചുവിട്ടതോടെ യാത്രക്കാരെ കാത്തിരുന്നവരും ഗള്‍ഫിലേക്കു പോകാനെത്തിയവരും ആശങ്കയിലായി. തിരിച്ചുവിട്ട വിമാനങ്ങള്‍ രാവിലെ ഏഴിനും 8.30നും ഇടയിലാണ് കരിപ്പൂരില്‍ തിരിച്ചെത്തിയത്.
കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; അഞ്ചു വിമാനങ്ങള്‍ തിരിച്ചുവിട്ടു
12:34 AM Oct 08, 2017 | Deepika.com