അയ്മനം: നൂറുമേനി വിളിഞ്ഞിട്ടും പാടങ്ങളിൽ നെൽകർഷകരുടെ വിലാപം. നെല്ലു സംഭരിക്കുന്നതിൽനിന്നു മില്ലുടമകൾ വിട്ടുനിൽക്കുന്നതാണ് കർഷകരുടെ നെഞ്ചിൽ തീയായി മാറിയിരിക്കുന്നത്. കൊയ്യാൻ പാകമായ നെല്ല് ഒരു വശത്തും പെയ്തിറങ്ങുന്ന മഴ മറുവശത്തും നിന്നു കർഷകരെ വെല്ലുവിളിക്കുന്നു. ഇതിനിടയിൽ കൈയും കെട്ടിയിരുന്നു കാഴ്ച കാണുകയാണ് സർക്കാർ സംവിധാനങ്ങൾ. കൊയ്ത്തിനു കൊണ്ടുവന്ന യന്ത്രങ്ങൾ പലതും പാടത്തു കിടക്കുകയാണ്.
കൊയ്യാൻ പാകമായ പാടശേഖരങ്ങളാണു വൈക്കം, കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, തലയാഴം എന്നിവിടങ്ങളിലുള്ളത്. 1600 രൂപ മുതൽ 1700 രൂപ വരെ മണിക്കൂറിനു നൽകിയാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തമിഴ്നാട് യന്ത്രങ്ങൾക്കു മണിക്കൂറിനു 2000 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. പല ത്രിതല പഞ്ചായത്തിനും കൊയ്ത്ത് യന്ത്രങ്ങൾ ഉണ്ടെങ്കിലും കേടായി കിടക്കുകയാണ്. മഴയിൽ നശിക്കുന്നതിനു മുന്പ് എങ്ങനെയും നെല്ല് കൊയ്യാനാണ് കൂടിയ ചാർജ് ചോദിച്ചാലും യന്ത്രങ്ങൾ എത്തിക്കുന്നത്. എന്നാൽ, ഇപ്പോൾ നെല്ലു വാങ്ങാൻ മില്ലുടമകൾ മടിച്ചതോടെയാണു കർഷകർ വൻ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്.
ഈർപ്പത്തിന്റെ അളവ് 14 പോയിന്റിൽ കൂടിയാൽ മില്ലുകാർ നെല്ലിന്റെ വില കുറയ്ക്കുകയാണ് പതിവ്. കാലാവസ്ഥ അനുസരിച്ചു ഈർപ്പത്തിന്റെ അളവ് കൂടാനും കുറയാനും അവർ ശ്രമിക്കും. ഒരു കിന്റൽ നെല്ല് മില്ലുകാർ വാങ്ങുന്പോൾ മൂന്നു മുതൽ നാലു കിലോഗ്രാം വരെ കുറവു വരുത്തുകയുംചെയ്യും.
കഴിഞ്ഞ വർഷം കർഷകരിൽനിന്ന് 22.50 രൂപ നിരക്കിലാണു മില്ലുകാർ നെല്ല് വാങ്ങിയത്. ഇത്തവണ 80 പൈസ വർധിപ്പിച്ച് 23.30 രൂപ നിരക്കിൽ വാങ്ങുമെന്നാണ് അറിയിച്ചത്.
ജെവിൻ കോട്ടൂർ
നെല്ലെടുക്കാനാളില്ല; നെഞ്ചുപിടഞ്ഞു കർഷകർ
01:25 AM Oct 07, 2017 | Deepika.com