തിരുവനന്തപുരം: മദ്യശാലകൾ സ്ഥാപിക്കുന്നതിനു വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പട്ടികജാതി പട്ടികവർഗ കോളനികൾ, പൊതുശ്മശാനം എന്നിവയിൽ നിന്ന് പാലിക്കേണ്ട ദൂരം 200 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ചത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാണ് ബാധകമാക്കിയതെന്ന്എക്സൈ സ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ദൂരപരിധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഒരു വിഭാഗമാളുകൾ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണെന്നു മന്ത്രി പറഞ്ഞു.
ത്രീ സ്റ്റാർ വരെയുള്ള ബാർ ഹോട്ടലുകൾ, ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡറേഷന്റെയും വിദേശ മദ്യ വില്പന ശാലകൾ എന്നിവയ്ക്കെല്ലാം ദൂരപരിധി 200 മീറ്റർ തന്നെയാണ്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കള്ള്ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റർ എന്നതിലും മാറ്റമില്ല. ഫോർ സ്റ്റാറും അതിനു മുകളിലും ഉള്ള ഹോട്ടലുകൾക്ക് ദൂരപരിധി 2012 വരെ 50 മീറ്റർ തന്നെയായിരുന്നു. മുൻ സർക്കാർ ഈ ദൂരപരിധി കൂട്ടിയത് പൊതുജന താത്പര്യം കണക്കിലെടുത്തായിരുന്നില്ല.
അബ്കാരി നയം രൂപീകരിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ നിയോഗിച്ചിരുന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള എല്ലാ ബാർ ഹോട്ടലുകളുടെയും ദൂരപരിധി 50 മീറ്ററായി കുറയ്ക്കണം എന്നായിരുന്നു ശിപാർശ ചെയ്തിരുന്നത്. മുൻ യുഡിഎഫ് സർക്കാർ അവസാന കാലത്ത് മദ്യനയത്തിൽ വരുത്തിയ മാറ്റം കേരളത്തിന്റെ ടൂറിസം മേഖലയിൽ വലിയ ആഘാതമാണുണ്ടാക്കിയത്.
ഇതെല്ലാം കണക്കിലെടുത്താണ് യുഡിഎഫിന്റെ മദ്യനയം തിരുത്താൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.
മദ്യശാലകളുടെ ദൂരപരിധി ; അടിസ്ഥാനരഹിത പ്രചാരണമെന്നു മന്ത്രി
01:25 AM Oct 07, 2017 | Deepika.com