തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ നിലവിലെ രീതി തുടരണമെന്നു മില്ലുടമകളും പറ്റില്ലെന്നു സർക്കാരും നിലപാടിലുറച്ചതോടെ നെല്ലുസംഭരണം അനിശ്ചിതാവസ്ഥയിലാകുമെന്ന ആശങ്ക പരത്തുന്നു. ഇതുസംബന്ധിച്ച് മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരുമായി ഇന്നലെ നടന്ന ചർച്ചയും അലസിപ്പിരിഞ്ഞു.
പാടശേഖരങ്ങളിൽ നിന്നു സംഭരിക്കുന്ന നെല്ല് കുത്തി സർക്കാരിലേക്ക് അരി നൽകുന്നതിനെച്ചൊല്ലിയാണു തർക്കം തുടരുന്നത്.100 കിലോ നെല്ലുകുത്തി 68 കിലോ അരി തിരികെ നൽകണമെന്നതാണു നിലവിലെ വ്യവസ്ഥ. ഇതിന് 244 രൂപ മില്ലുടമകൾക്ക് സർക്കാർ നൽകുന്നു. ഇതിനുപുറമേ ഒരു ക്വിന്റൽ നെല്ല് കുത്തിയാൽ ലഭിക്കുന്ന അഞ്ചു കിലോ തവിട് മില്ലുടമയ്ക്ക് നൽകുന്നു. സ്വകാര്യ മില്ലിൽ കുത്തിയെടുത്ത അരി സ്വകാര്യ മില്ലിന്റെ ഗോഡൗണിൽ സൂക്ഷിച്ച് പരിശോധന പൂർത്തിയാക്കുന്നതാണ് നിലവിലെ രീതി. അതിനുശേഷം സർക്കാർ ഗോഡൗണിലേക്കു കൊണ്ടുപോകും.
ഇതു തുടരാനാകില്ലെന്നാണു സർക്കാർ നിലപാട്. പരിശോധന പൂർത്തിയാക്കി മില്ലുടമകളുടെ ഗോഡൗണിൽ സൂക്ഷിച്ച അരിക്കുപകരം റേഷനരി മാറ്റിവച്ചതു കണ്ടുപിടിച്ചതിനാൽ പുതിയ സംവിധാനം നടപ്പാക്കണമെന്നാണു സർക്കാരിന്റെ നിർദേശം.
മില്ലുകാർ കുത്തിയെടുത്ത അരി സർക്കാർ ഗോഡൗണിലെത്തിച്ച് മൂന്നു ദിവസത്തിനകം പരിശോധന പൂർത്തിയാക്കിയശേഷം ഗുണനിലവാരമില്ലാത്തവ തിരിച്ചുകൊണ്ടുപോകണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
നെല്ല് സംഭരണം: സർക്കാരും മില്ലുടമകളും തർക്കം തുടരുന്നു
01:25 AM Oct 07, 2017 | Deepika.com