കോഴിക്കോട്: ആര്‍എസ്എസിന്റെ കഠാരയും തോക്കും ബോംബും കണ്ടു പേടിച്ച് സിപിഎം മാളത്തിലൊളിക്കില്ലെന്നും സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ബിജെപി കരുതേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കോഴിക്കോട്ടു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി യുടെ യാത്രയെ സിപിഎം ഭയക്കുന്നില്ല. സമാധാന യാത്രയെന്നു പേരിട്ടശേഷം തുടങ്ങിയപ്പോള്‍ തന്നെ അക്രമമഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ പോലെ കലാപം അഴിച്ചുവിട്ട് കേരളവും സ്വന്തമാക്കാമെന്ന ധാരണ വേണ്ട. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ പരിപ്പ് കേരളത്തില്‍ വേവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ സിപി എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നിത്യേന മാര്‍ച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് ഫാസിസ്റ്റ് നയമാണ്.കേരളത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനാണ് ഇത്. നിയമവാഴ്ച തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മന്ത്രിമാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നതെന്നും സിപിഎമ്മിന്റെ പ്രവര്‍ത്തനം അനുവദിക്കുകയില്ലെന്നുള്ള പ്രഖ്യാപനമാണിതെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസിന് വളരണമെങ്കില്‍ സിപിഎമ്മിനെ തകര്‍ക്കണമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.വിപ്ലവ ഗാനങ്ങള്‍ പാടി നടക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോടിയേരി പറഞ്ഞു.
നേരത്തെ തിരുവനന്തപുരത്ത് വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിക്ക് എകെജി യുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. അന്ന് സിപിഎമ്മിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അവര്‍ പിന്മാറിയത്. മഹാത്മജിയെ വധിച്ച ഗോഡ്സെയെ ദൈവമായി ആരാധിക്കുന്ന അമിത്ഷായാണ് പയ്യന്നൂരില്‍ ഗാന്ധി പ്രതിമയ്ക്ക് മാലയണിയിച്ചത്-കോടിയേരി പറഞ്ഞു.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടങ്ങള്‍ക്ക് യോജിക്കാന്‍ കഴിയുന്നവരെയെല്ലാം സഹകരിപ്പിക്കാന്‍ തയാറാണെങ്കിലും രാഷ്ട്രീയപരമായ കൂട്ടുകെട്ടിന് അത്തരം സമീപനം മാത്രം പോരാ, നയപരമായ യോജിപ്പുമുണ്ടാവണം.
വര്‍ഗീയതയ്ക്കെതിരായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ഉദാരവല്‍ക്കരണത്തിന് അനുകൂലമായ നിലപാട് മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല . തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഗൗരവത്തിലുള്ളതാണെന്നും പോലീസ് ശക്തമായ അന്വേഷണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആരെയും സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും എല്ലാ കാര്യങ്ങളും പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിന്റെ പരിപ്പ് ഇവിടെ വേവില്ല: കോടിയേരി
01:12 AM Oct 07, 2017 | Deepika.com