തിരുവനന്തപുരം: തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലെയും ഓണാട്ടുകരയിലെയും ആലപ്പുഴ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേയും നെല്ലു സംഭരണം മുടങ്ങാതെ നടത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിനു കത്തു നൽകി.
കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ വിളവെടുപ്പു തുടങ്ങി. പക്ഷേ നെല്ലു സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഇനിയും ഏർപ്പെടുത്തിയിട്ടില്ല.
കൊയ്ത്തു കഴിഞ്ഞാലുടൻ സംഭരണം നടത്തിയില്ലെങ്കിൽ നെല്ല് മഴയിൽ കുതിർന്നു നശിക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നെല്ല് ഏറ്റെടുക്കാമെന്ന് മില്ലുകൾ സമ്മതിച്ചെങ്കിലും ആറു മില്ലുകൾ മാത്രമേ അതിനു തയാറായിട്ടുള്ളൂ. ഇത് അപര്യാപ്തമാണ്.
അരിയുടെ പരിശോധന സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. തർക്കം പരിഹരിച്ചു കൂടുതൽ മില്ലുകളെ എത്തിച്ചു സംഭരണം ഉൗർജിതപ്പെടുത്തണം. മഴയിൽ നെല്ല് നശിച്ചതിനെ തുടർന്നു വൻ നഷ്ടമാണു കർഷകർക്കുണ്ടായത്. നെല്ല് സംഭരിക്കാതെ നശിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നെല്ല് സംഭരണത്തിന് അടിയന്തര നടപടി വേണമെന്നു രമേശ് ചെന്നിത്തല
01:12 AM Oct 07, 2017 | Deepika.com