കൊച്ചി: സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജിയെ ദുരൂഹസാഹചര്യത്തിൽ കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് എറണാകുളം മുളക്കുളം നോർത്ത് സ്വദേശി ഷാജി വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. കഴിഞ്ഞ 2015 മാർച്ച് അഞ്ചിനാണു മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലിൽനിന്നു മൃതദേഹം ലഭിച്ചു.
ഏറെ സമ്മർദങ്ങൾക്കൊടുവിലാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. മാർച്ച് അഞ്ചിനു വൈകിട്ട് 6.15ന് കലൂർ പള്ളിയിൽ പ്രാർഥിച്ച ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേൽ രാത്രി എട്ടോടെ രണ്ടാം പാലത്തിൽനിന്നു കായലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഈ കഥ യുക്തിക്കോ വസ്തുതകൾക്കോ നിലവിൽ ലഭ്യമായ തെളിവുകൾക്കോ നിരക്കുന്നതല്ലെന്നു ഹർജിയിൽ പറയുന്നു.
അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അറിഞ്ഞപ്പോൾതന്നെ ഡിജിപി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. ഈ കേസിന്റെ തുടക്കം മുതൽ പോലീസിന്റെ സമീപനം നിരാശാജനകമായിരുന്നു. സഹായംതേടി സ്റ്റേഷനുകളിൽ കയറിയിറങ്ങേണ്ടി വന്നു. കേസിലെ യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
ഡിജിപിക്കു നൽകിയ നിവേദനത്തിൽ ഇക്കാര്യം വ്യക്തമാക്കിയെങ്കിലും പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതിനാൽ ഹൈക്കോടതി ഇടപെട്ട് അന്വേഷണം സിബിഐക്കു വിടണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.
മിഷേലിന്റെ മരണം: സിബിഐ അന്വേഷണം തേടി പിതാവ് ഹൈക്കോടതിയിൽ
12:59 AM Oct 07, 2017 | Deepika.com