കൊച്ചി: അന്യമതസ്ഥനായ യുവാവുമായുള്ള വിവാഹം ഒഴിവാക്കാനായി തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ കേന്ദ്രത്തിലെത്തിച്ച ആന്ധ്രാ സ്വദേശിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം ജില്ലാ പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് ഹാജരാക്കണമെന്നു കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് നിർദേശിച്ചു. നവംബറിൽ കൊച്ചിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബംഗളൂരുവിലെ ഐടി കന്പനി ഉദ്യോഗസ്ഥ മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതിയിലാണ് നടപടി. യോഗാകേന്ദ്രത്തിൽ ആന്ധ്രാസ്വദേശിനിക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങളാണെന്നും യോഗാകേന്ദ്രത്തെക്കുറിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ പൂർണമായും ശരിവയ്ക്കുന്ന സംഭവങ്ങളാണു പരാതിയിലുള്ളതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പോലീസ് മേധാവിക്കും എറണാകുളം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു പരാതിക്കാരി കമ്മീഷനെ ധരിപ്പിച്ചു. മാർച്ച് 30 മുതൽ മേയ് ഒന്നുവരെ താൻ യോഗാ സെന്ററിൽ തടവിലായിരുന്നതായി പരാതിയിൽ പറയുന്നു.
യോഗാ കേന്ദ്രം: ആന്ധ്ര സ്വദേശിനിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്
12:59 AM Oct 07, 2017 | Deepika.com