തിരുവനന്തപുരം: അറുപതു വയസ് കഴിഞ്ഞ കാൻസർ രോഗികളുടെ ഹബ്ബായി കേരളം മാറുകയാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗണ്സിലും ചേർന്ന് പ്രശസ്ത കാൻസർ ചികിത്സകൻ ഡോ. വി.പി. ഗംഗാധരന്റെ മാർഗനിർദേശത്തിൽ നടപ്പിലാക്കുന്ന കാൻസർ ബോധവത്കരണ പരിപാടി ക്യാപ് @കാമ്പസിന്റെ രണ്ടാം വർഷ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതരീതിയിലും ഭക്ഷണക്രമത്തിലും വന്ന വ്യതിയാനമാണു കാൻസർ രോഗം വ്യാപിക്കുന്നതിനു കാരണമാകുന്നത്. ഇപ്പോൾ സർക്കാർ കാൻസർ നിർണയ ക്യാമ്പുകൾ സൗജന്യമായി നടത്തുന്നതുപോലെ പ്രധാനമാണു കാൻസർ ബോധവത്കരണ പ്രവർത്തനങ്ങളും. കാൻസർ ബാധിച്ചാൽ പിന്നെ രക്ഷയില്ലെന്ന അന്ധവിശ്വാസം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അറുതി വരുത്താൻ ബോധവത്കരണവുമായി മുന്നോട്ടു വരുന്ന ദീപികയെയും സർഗക്ഷേത്രയെയും മെഡിമിക്സിനെയും സ്പീക്കർ അഭിനന്ദിച്ചു.
ലോഗോ പ്രകാശനചടങ്ങിൽ ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം പദ്ധതി വിശദീകരിച്ചു. ദീപിക തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ് മാനേജർ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു. ദീപിക തിരുവനന്തപുരം ബ്യൂറോ ചീഫ് സാബു ജോണ്, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂൾ അധ്യാപിക എസ്. പ്രീന, ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർഥി പ്രതിനിധികളായ എ. ആദിൽ, രോഹിത് എസ്. നായർ, ഫ്ളിക്സണ്, എസ്. അനഘ, ഗായത്രി ശ്രീകേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷത്തെ പദ്ധതി പ്രവർത്തനങ്ങളിൽ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജും ചങ്ങനാശേരി ഇത്തിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആയുഷ്യ സെന്ററും സർഗക്ഷേത്രയ്ക്കൊപ്പം പങ്കാളികളാകും.
നൂറുകണക്കിനു സ്കൂളുകളിലെയും കോളജുകളിലെയും പതിനായിരക്കണക്കിനു വിദ്യാർഥികൾക്ക് കാൻസർ ബോധവത്കരണ ക്ലാസുകൾ നൽകിയും പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗീപരിചരണത്തിനും സഹായത്തിനും വേദി ഒരുക്കിയ ക്യാപ് @ കാമ്പസ് കർമപദ്ധതിക്കു കഴിഞ്ഞ വർഷം കേരളസമൂഹം വൻ പിന്തുണയാണു നൽകിയത്. കാമ്പസുകളെയും ചികിത്സാകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് കാസർഗോഡുനിന്നു തിരുവനന്തപുരത്തേക്കു സന്ദേശയാത്രയും കഴിഞ്ഞ വർഷം നടത്തിയിരുന്നു.
നിങ്ങൾക്കും പങ്കാളിയാകാം
കേരളത്തിലെ സ്കൂളുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കോളജുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും യൂത്ത് ക്ലബ്ബുകൾക്കും ക്യാപ് @ കാമ്പസിന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിയാകാം. സ്ഥാപനത്തിന്റെ സൗകര്യത്തിനനുസരിച്ച് പരിപാടികൾ നിശ്ചയിച്ച് ഒരു മാസം മുമ്പ് ക്യാപ് @ കാമ്പസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ അറിയിക്കണം.
രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും ക്യാപ് @ കാമ്പസ് വോളണ്ടിയർമാരുടെ പിന്തുണയും മാർഗനിർദേശവും ലഭിക്കും. കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയുള്ള ക്യാപ് @കാമ്പസിന്റെ ബോധവത്കരണ സഹായികൾ, മറ്റു പദ്ധതി സാമഗ്രികൾ തുടങ്ങിയവ ഒരാഴ്ച മുമ്പു സ്ഥാപനങ്ങളിൽ ലഭ്യമാക്കും. രജിസ്ട്രേഷനും അനുബന്ധ ക്രമീകരണങ്ങളും പൂർണമായും സൗജന്യമായിരിക്കും.
ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, മെഡിമിക്സ് എംഡി ഡോ. എ.വി. അനൂപ് എന്നിവരുടെ മേൽനോട്ടത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.
കേരളം കാൻസർ രോഗികളുടെ ഹബ്ബാകുന്നു: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
02:09 AM Sep 27, 2017 | Deepika.com