തിരുവനന്തപുരം: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളൊഴികെയുളള കേസുകളിൽപ്പെട്ട് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന മുഴുവൻ ആളുകളേയും മോചിപ്പിക്കുമെന്ന് ഷാർജ ഭരണാധികാരി ഡോ. ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി . രാജ്ഭവനിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി -ലിറ്റ് ബിരുദം സ്വീകരിച്ചശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ചെക്ക് കേസുകളിലും സിവിൽ കേസുകളിലും പെട്ടു മൂന്നു വർഷത്തിലേറെയായി ഷാർജയിലെ ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നു കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ജയിലുകളിൽ കഴിയുന്നവർക്ക് മാപ്പ് നൽകാൻ ഷേക്ക് സുൽത്താൻ തീരുമാനിച്ചത്.
ജയിലുകളിൽ കഴിയുന്നവരെ തിരികെ നാട്ടിലേയ്ക്കു വിടണമെന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ, ചെറിയ കേസുകളിൽപ്പെട്ടു ജയിലിൽ കിടക്കുന്നവരെ മോചിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ മോചനം ലഭിക്കുന്നവർക്ക് ഷാർജയിൽ തന്നെ മാന്യമായ ജോലി നല്കുമെന്നും ഷാർജാ ഭരണാധികാരി പറഞ്ഞു.
ഷാർജയിൽ ക്രിമിനൽ കേസ് ഒഴികെയുള്ള കേസുകളിലെ തടവുകാരെ മോചിപ്പിക്കും
02:09 AM Sep 27, 2017 | Deepika.com