കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ടു മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്.ജയരാജൻ വ്യവസായമന്ത്രിയായിരിക്കെ ഭാര്യാസഹോദരിയായ പി.കെ. ശ്രീമതി എംപിയുടെ മകൻ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത് വിവാദമായിരുന്നു.
നിയമനം വിവാദമായതോടെ ഉത്തരവ് റദ്ദാക്കി. ഈ സാഹചര്യത്തിൽ അഴിമതിനിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നാണു വിജിലൻസ് ഡിവൈഎസ്പി കെ.വി. മഹേഷ് ദാസ് നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നത്. വിജിലൻസ് കേസ് റദ്ദാക്കാൻ ഇ.പി. ജയരാജൻ നൽകിയ ഹർജിയിൽ സർക്കാർ നൽകിയ വിശദീകരണത്തിൽ കേസ് നിലനിൽക്കുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. ഇതേത്തുടർന്നാണു കേസ് നിലനിൽക്കുമോയെന്ന കാര്യത്തിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോടു ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് നിർദേശിച്ചത്.
ജയരാജനടക്കമുള്ളവർ ഏതെങ്കിലും തരത്തിലുള്ള നേട്ടം ഉണ്ടാക്കിയിട്ടില്ല. വിലപ്പെട്ട കാര്യസാധ്യമോ സാന്പത്തികനേട്ടമോ ഉണ്ടാക്കാത്തതിനാൽ അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ല. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ മാറിയതിനാൽ പകരം ചുമതലയേറ്റ ഉദ്യോഗസ്ഥനാണു താനെന്നും കേസ് ഡയറിയും രേഖകളും പരിശോധിച്ചതിനു പുറമേ ഹൈക്കോടതിയുടെ വിവിധ നിരീക്ഷണങ്ങളും നിയമവിദഗ്ധരുടെ ഉപദേശവും കണക്കിലെടുത്താണ് കേസ് നിലനിൽക്കില്ലെന്നു വിലയിരുത്തുന്നതെന്നും സ്റ്റേറ്റ്മെന്റിൽ വിശദീകരിക്കുന്നു.
ഇ.പി. ജയരാജനെതിരേ അഴിമതിക്കേസ് നിലനിൽക്കില്ലെന്നു വിജിലൻസ്
02:01 AM Sep 27, 2017 | Deepika.com