തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെനിന്നെത്തിയ ഒരു ലക്ഷം ഇടതുമുന്നണി പ്രവർത്തകർ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളഞ്ഞപ്പോൾ സമരത്തിനു നേതൃത്വം കൊടുത്തത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ.
സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷനിൽ നിന്ന് ഇപ്പോൾ റിപ്പോർട്ട് സ്വീകരിച്ചതു മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്നു തീരുമാനിക്കേണ്ടതും ഇനി അദ്ദേഹം തന്നെ.
സോളാർ കേസിൽ ആരോപണവിധേയനായ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു. 2013 ഓഗസ്റ്റ് 12നായിരുന്നു സമരത്തുടക്കം. രണ്ടാം ദിവസം സമരം പിൻവലിച്ചപ്പോൾ ഏറെ വിവാദം ഉയർന്നു. ഒത്തു തീർപ്പിന്റെ ഭാഗമായി സമരം പിൻവലിക്കേണ്ടി വന്നെന്ന ആരോപണം ചില ഇടതു ഘടകകക്ഷി നേതാക്കൾ പോലും പിണറായി വിജയനു നേരേ ഉന്നയിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു സമരം നിർത്തിവയ്ക്കാനുള്ള തീരുമാനം.
ഒരു ലക്ഷം പ്രവർത്തകരെ തലസ്ഥാനത്തെത്തിച്ചാണു സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയത്. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം മാത്രമല്ല തലസ്ഥാന നഗരത്തിലെ ജനജീവിതവും സമരത്തിൽ സ്തംഭിച്ചു. സമരത്തിനായി വടക്കൻ കേരളത്തിൽ നിന്നടക്കം എത്തിയവർ പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാനാകാതെ വലഞ്ഞപ്പോൾ എൽഡിഎഫ് നേതൃനിരയും പ്രതിസന്ധിയിലായി. സമരത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചയ്ക്കു മുൻപു തന്നെ സോളാർ ആരോപണങ്ങളിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറായി. മിനിറ്റുകൾക്കുള്ളിൽ സമരം പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനവും എത്തി.
സോളാർ: സെക്രട്ടേറിയറ്റ് വളയൽ സമരത്തിനു നേതൃത്വം നൽകിയ പിണറായി ഇനി തുടർനടപടിയും സ്വീകരിക്കും
02:01 AM Sep 27, 2017 | Deepika.com