കൊച്ചി: വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണെന്ന സിഎജിയുടെ റിപ്പോർട്ട് തെറ്റായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
കരാറിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലാണ് എതിർകക്ഷിയായ ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെയും പ്ലാനിംഗ് കമ്മീഷന്റെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് കരാറിൽ ഏർപ്പെട്ടത്. വിഴിഞ്ഞം പദ്ധതി സ്വകാര്യ - പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ശിപാർശ ലോകബാങ്കിന്റെ ഏജൻസിയായ ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപറേഷന്റേതാണ്. ഇതിൽ മോഡൽ കണ്സഷൻ എഗ്രിമെന്റ് പ്ലാനിംഗ് കമ്മിഷൻ പ്രസിദ്ധപ്പെടുത്തിയ മാതൃകയിലാണ് തയാറാക്കിയത്. നടപടിക്രമങ്ങളോ ഓഡിറ്റ് മാർഗനിർദേശങ്ങളോ പാലിക്കാതെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎജിയുടെ കണ്ടെത്തൽ.
സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളുടെ നിജസ്ഥിതി കണ്ടെത്താനാണ് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്. കമ്മീഷനെ നിയമിച്ചതു റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതനുവദിക്കരുത്. താനടക്കമുള്ള എതിർകക്ഷികൾക്ക് തങ്ങളുടെ വാദം ഉന്നയിക്കാൻ അവസരമുള്ള ഏകവേദിയാണ് കമ്മീഷൻ. സിഎജി ഇത്തരമൊരു അവസരം നൽകിയില്ല. സംസ്ഥാന താത്പര്യത്തിനു വിരുദ്ധമാണ് കരാർ എന്ന മട്ടിലാണ് ഇപ്പോഴത്തെ സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെങ്കിലും പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും ഉമ്മൻ ചാണ്ടിയുടെ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.
വിഴിഞ്ഞം കരാർ: സിഎജി റിപ്പോർട്ട് തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിൽ-ഉമ്മൻ ചാണ്ടി
02:01 AM Sep 27, 2017 | Deepika.com