തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ പോക്കറ്റടിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവിലവർധനവിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയാണ് ഇപ്പോൾ നടക്കുന്നത്. രാജ്യം സാമ്പത്തിക തകർച്ചയിൽ എത്തി നിൽക്കുകയാണെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനമന്ത്രിയും സമ്മതിച്ചു കഴിഞ്ഞു.
ഇന്ന് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും തന്നെ ചെയ്യുന്നില്ല. ജിഎസ്ടി ഏർപ്പെടുത്താത്ത സാധനങ്ങൾക്കു പോലും വില കൂടുകയാണെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
ചടങ്ങിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷത വഹിച്ചു. മോദി സർക്കാർ രാജ്യത്തെ ജനങ്ങളോടു ക്രൂരതകാട്ടുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എഐസിസി വക്താവ് പി.സി. ചാക്കോ, കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, അൻവർ സാദത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ധന വിലവർധന രാജ്യം കണ്ട ഏറ്റവും വലിയ പകൽക്കൊള്ള: ചെന്നിത്തല
01:48 AM Sep 27, 2017 | Deepika.com