തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ അന്തിമപട്ടികയ്ക്ക് ഒക്ടോബർ മൂന്നോടെ രൂപമാകും. എന്നാൽ, കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വേങ്ങര ഉപതെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. ഡിസിസി ഭാരവാഹികൾ അടക്കമുള്ളവരുടെ പട്ടിക വീണ്ടും വൈകുമെന്നാണു സൂചന.
പാർട്ടി സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി തെരഞ്ഞെടുപ്പു വരണാധികാരി സുദർശന നാച്ചിയപ്പൻ ഇന്നലെ സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച ആരംഭിച്ചു. കോണ്ഗ്രസിലെ പ്രധാന ഗ്രൂപ്പു നേതാക്കളായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അടക്കമുള്ളവർ ഇന്നു മാത്രമേ നാച്ചിയപ്പനുമായി ചർച്ച നടത്തുകയുള്ളൂ. ഇന്നലെ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, മുൻ പ്രസിഡന്റ് വി.എം. സുധീരൻ അടക്കമുള്ളവർ അദ്ദേഹത്തെ കണ്ടു ചർച്ച നടത്തി.
കടുത്ത മത്സരം ഒഴിവാക്കി സമവായത്തിലൂടെ കെപിസിസി അംഗങ്ങളെ കണ്ടെത്തുകയാണു വേണ്ടതെന്നായിരുന്നു പ്രധാനമായി ഉയർന്ന നിർദേശം. സ്ഥാനമാനങ്ങൾ ഗ്രൂപ്പുകളുടെ വീതംവയ്ക്കലായി മാറരുതെന്നും പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകണമെന്ന അഭിപ്രായവും ഉയർന്നു. വനിതകൾക്കും ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകണമെന്ന ആവശ്യവുമായി യുവനേതാക്കളുടെ സംഘവും നാച്ചിയപ്പനെ കണ്ടു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, എം.ഐ. ഷാനവാസ് അടക്കമുള്ളവരും നിരവധി എംഎൽഎമാരും മുൻ എംഎൽഎമാരും ഇന്നലെ നാച്ചിയപ്പനെ കണ്ടു ചർച്ച നടത്തി.
ഇവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തെ സംഘടനാ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഒക്ടോബർ അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാക്കേണ്ടതുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാകും. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി നിർദേശിക്കുന്ന പേര് അംഗീകരിക്കുമെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. എന്നാൽ, പ്രസിഡന്റിന്റെ കാര്യത്തിൽ അന്തിമ നിലപാട് ഹൈക്കമാൻഡിന്റേതാകും. ഇതിനാൽ ഗ്രൂപ്പിന് അതീതനായ വ്യക്തി പ്രസിഡന്റായി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണു നേതാക്കൾ പറയുന്നത്.
നാച്ചിയപ്പന്റെ ഇപ്പോഴത്തെ സന്ദർശനത്തിൽ ഡിസിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. ഇതിനാൽ ഇതു നീണ്ടേക്കും. സംഘടനാ തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഏറെ പിന്നിലാണ്.
കെപിസിസി അന്തിമപട്ടിക ഒക്ടോബർ ആദ്യം
01:09 AM Sep 25, 2017 | Deepika.com