തൊടുപുഴ: ആകാശ നീലിമയിൽനിന്നു പക്ഷിയെപ്പോലെ പറന്നിറങ്ങി ഫാ. ജോർജ് പുത്തൂർ നിലം തൊട്ടപ്പോൾ ദൈവത്തിനു നന്ദി പറഞ്ഞത് ബ്രിട്ടനിലെ കാൻഡിഫ് ജനതയോയൊപ്പം അച്ചന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ കനിവു തൊട്ടറിഞ്ഞ മലയാളികളും. കാൻസർ രോഗബാധിതരെയും നിർധനരായ നഴ്സിംഗ് വിദ്യാർഥികളെയും സഹായിക്കാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണു ബ്രിട്ടീഷ് മലയാളി ചാരിറ്റിബിൾ ഫൗണ്ടേഷൻ നോട്ടിംഗ്ഹാമിൽ സംഘടിപ്പിച്ച ആകാശച്ചാട്ടത്തിൽ ഫാ.ജോർജ് പുത്തൂർ പങ്കെടുത്തത്. പോളിയോ ബാധിച്ചു തളർന്ന കാലുകളുമായി ചരിത്രത്തിലേക്കാണ് അച്ചൻ പറന്നിറങ്ങിയത്.
15,000 അടി ഉയരത്തിൽ വിമാനത്തിൽനിന്നുമാണ് ആകാശച്ചാട്ടം നടത്തിയത്. വിമാനത്തിന്റെ വാതിൽ തുറന്നതു മുതൽ നിലത്ത് ഇറങ്ങുന്നതു വരെ സ്വപ്നതുല്യമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെയിൽസിലെ ഹോളിവെല്ലിലെ മലയാളി വൈദികൻ ഫായ റോയി കോട്ടപ്പുറം ഉൾപ്പെടെ 18 പേരാണ് ജോർജച്ചനൊപ്പം ആകാശച്ചാട്ടത്തിൽ പങ്കു ചേർന്നു ദൗത്യം പൂർത്തിയാക്കിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുന്ന ഫാ. ജോർജ് സ്കൈ ഡൈവിംഗിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആവേശമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം ആദ്യഘട്ടത്തിനു ശേഷം വൈകിയാണു ദൗത്യം പൂർത്തിയാക്കിയത്. സാഹസിക ദൗത്യത്തിനു തയാറെടുക്കുന്പോൾ ആലംബഹീനരായ രോഗികളും കരുണനിറഞ്ഞ ദൈവത്തിന്റെ മുഖവുമായിരുന്നു മനസിൽ. വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന പരിശീലകന്റെ നിർദേശം അനുസരിച്ചായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.
ഇടുക്കി കൊച്ചറ സെന്റ് ഇസിദോർ ഇടവകാംഗവും പരേതനായ പുത്തൂർ ഏബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകനുമായ ഫാ. ജോർജ് റോസ്മിനിയൻ സഭാംഗമാണ്.
ഫാ. ജോർജിന്റെ ഇടുക്കിയിലേക്കുള്ള വരവു കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. എന്നാൽ സന്തോഷം പങ്കു വയ്ക്കാൻ അടുത്ത വർഷം മേയിലേ ഫാ.ജോർജ് പുത്തൂർ ജന്മനാട്ടിലെത്തൂ.
ടി.പി. സന്തോഷ്കുമാർ
നീലവിഹായസിൽനിന്നു പറന്നിറങ്ങി ഫാ. പുത്തൂർ
12:52 AM Sep 25, 2017 | Deepika.com