കണ്ണൂർ: പരിശീലനം പൂർത്തിയാക്കിയ വനിതാപോലീസുകാർ വിവിധ പുരുഷ ബറ്റാലിയനുകളിൽ കുടുങ്ങിക്കഴിയുന്നു. ബറ്റാലിയനുകളിൽ അടിസ്ഥാനസൗകര്യം പോലുമില്ലാതെയാണ് വനിതാ പോലീസുകാർ കഴിയുന്നത്.
വനിതകൾക്ക് താമസിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളും പ്രത്യേക കാന്റീനും ഒരുക്കണമെന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇതൊന്നുമില്ല. കട്ടിൽ പോലുമില്ലാതെ നിലത്ത് പായ വിരിച്ചു കിടക്കേണ്ട അവസ്ഥയും ഇവർ നേരിടുന്നു. ബറ്റാലിയനുകളിൽ വനിതാ ഓഫീസർമാർ, ഹവിൽദാർമാർ, കെയർ ടേക്കർമാർ എന്നിവരില്ലാത്തതും ഇവർക്ക് ക്ലേശമുണ്ടാക്കുന്നു. വ്യക്തിപരമായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിലപ്പോഴെങ്കിലും പുരുഷ ഓഫീസർമാരോടു പറയേണ്ടിവരുന്നത് പലരെയും സമ്മർദത്തിലാക്കുന്നു.
2014 ഓഗസ്റ്റിൽ പോലീസിലേക്ക് പിഎസ്സി പരീക്ഷ വഴി തെരഞ്ഞെടുക്കപ്പെടുകയും പരിശീലനം പൂർത്തിയാക്കുകയും ചെയ്ത വനിതാ സിവിൽ പോലീസ് ഓഫീസർമാരാണ് അഞ്ചു ബറ്റാലിയനുകളിലായി കഴിയുന്നത്. 357 വനിതാ പോലീസുകാരാണ് ഈ ബാച്ചിലുള്ളത്. തൃശൂർ രാമവർമപുരം പോലീസ് അക്കാഡമിയിലേക്കായിരുന്നു പ്രവേശനം. ഇവിടെ പരിശീലനം പൂർത്തിയാകുന്നതിനു മുമ്പുതന്നെ വനിതാ കേഡറ്റുകളെ തൃശൂർ, പാലക്കാട്, അടൂർ, മണിയാർ, കണ്ണൂർ മാങ്ങാട്ട്പറമ്പ് എന്നീ ബറ്റാലിയനുകളിലേക്കു വിടുകയായിരുന്നു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പുരുഷ പോലീസുകാർ ചെയ്തുപോരുന്ന ജോലികളിൽക്കൂടി പരിശീലനം നൽകുന്നതിനായിരുന്നു ഇവരെ ഈ ബറ്റാലിയനുകളിലേക്കു വിട്ടത്. സർക്കാർ പ്രഖ്യാപിച്ച വനിതാ ബറ്റാലിയൻ ആരംഭിക്കുമ്പോൾ സ്വയംപര്യാപ്തമായ രീതിയിൽ വനിതകളെ കൊണ്ടുതന്നെ ബറ്റാലിയന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായികൂടിയാണ് പുരുഷ ബറ്റാലിയനുകളിൽ പരിശീലനത്തിന് അയച്ചത്.
പരിശീലനം പൂർത്തിയാക്കിയവരെ വനിതാബറ്റാലിയനിലേക്കു മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ വനിതാ ബറ്റാലിയന്റെ രൂപീകരണവും പ്രവർത്തനസംവിധാനങ്ങളും ഒരുങ്ങാൻ ഇനിയും വൈകിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ വനിതാ പോലീസുകാരെ ലോക്കൽ സ്റ്റേഷനുകളിലേക്ക് ഡ്യൂട്ടിക്കായി നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പോലീസ് വനിതാ ബറ്റാലിയൻ എങ്ങുമെത്തിയില്ല
12:52 AM Sep 25, 2017 | Deepika.com