കാഞ്ഞങ്ങാട്: പാർട്ടി നയങ്ങളെ വിമർശിക്കുകയും സ്വയംവിമർശനത്തിന് വിധേയനാകുകയും ചെയ്യുന്നവർക്കേ യഥാർഥ കമ്യൂണിസ്റ്റുകളാകാൻ സാധിക്കുകയുള്ളൂവെന്ന് എഐഎസ്എഫ് നേതാവും ജെഎൻയു സമരനായകനുമായ കനയ്യകുമാർ. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യസമരസേനാനി കെ. മാധവൻ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ ചുരുങ്ങിപ്പോകുന്നതെന്ന് നമ്മൾ ആലോചിക്കണം. പാവങ്ങളുടെ സങ്കൽപ്പത്തിനനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കണം.
ഓരോ സംസ്ഥാനത്തെയും ഭാഷയും സംസ്കാരവും ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് കേരളത്തിലെ സാഹചര്യത്തിന് അനുസൃതമായി മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി വളർത്താൻ സാധിക്കുകയില്ല. കന്യാകുമാരി മുതൽ കാഷ്മീർ വരെ ഭാരത് മാതാ ഹമാരി എന്നു പറയുന്ന ബിജെപി ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. കാഷ്മീരിൽ അഫ്സൽ ഗുരുവിനെ അനുകൂലിക്കുന്ന പിഡിപിക്കൊപ്പവും പഞ്ചാബിൽ ഖാലിസ്ഥാൻ വാദികളായ അകാലിദളിനും മഹാരാഷ്ട്രയിൽ ദക്ഷിണേന്ത്യക്കാരെ ആട്ടിയോടിക്കുന്ന ശിവസേനക്കൊപ്പവുമാണ് അവരുടെ സഖ്യം. ജനസംഘിനെ കമ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണച്ചത് ചരിത്രത്തിലെ ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കനയ്യകുമാറിന് പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാനം രാജേന്ദ്രൻ, പി. കരുണാകരൻ എംപി, സാഹിത്യകാരൻ സക്കറിയ, സി.കെ. ശ്രീധരൻ, പി.വി. കൃഷ്ണൻനായർ, കെ.പി. സതീഷ് ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി. കൃഷ്ണൻ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, വി.വി. രമേശൻ, കെ.പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു. ഡോ. സി. ബാലൻ സ്വാഗതവും എ.വി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
സ്വയംവിമർശനം കരുത്തു നൽകും: കനയ്യകുമാർ
12:42 AM Sep 25, 2017 | Deepika.com