തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിപദത്തിൽ തുടരുന്നതു സംബന്ധിച്ച ചർച്ചകൾ വേങ്ങര ഉപതെരഞ്ഞെടുപ്പിനു ശേഷം മതിയെന്നു ധാരണ. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽഭൂമി കൈയേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ ഇടതുമുന്നണി സമ്മർദത്തിലായെങ്കിലും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണു മുഖ്യമന്ത്രി അടക്കമുള്ളവരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി, ലേക് പാലസ് റിസോർട്ട് ഉടമ മന്ത്രി തോമസ് ചാണ്ടി, റിസോർട്ടിനു സമീപത്തെ താമസക്കാർ എന്നിവരടക്കമുള്ളവരുടെ ഹിയറിംഗ് നടത്തി അന്തിമ റിപ്പോർട്ട് തയാറാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്കു സർക്കാർ നിർദേശം നൽകി. നിശ്ചിത സമയപരിധി അനുവദിച്ചുകൊണ്ടുള്ള നോട്ടീസ് നൽകി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാനാണു നിർദേശം.
സമയപരിധി നീട്ടിച്ചോദിക്കാനും സമയം നീട്ടി നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. അതിനാൽ അന്വേഷണം പൂർത്തിയാക്കാൻ ഏറെ സമയം വേണ്ടിവരുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ അടുത്ത ദിവസങ്ങളിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ റിപ്പോർട്ട് വന്നാൽ അത് ഇടതുമുന്നണിയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു വേഗത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയത്. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം വൈകുന്നേരം ജില്ലാ കളക്ടർ നേരിട്ടെത്തി, റവന്യു മന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഒക്ടോബർ 11നു വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്ന ശേഷമാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയെന്നാണു സൂചന.
രണ്ടു വിഷയങ്ങളിൽ അന്വേഷണം നടത്താനായിരുന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ആലപ്പുഴ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിനായി കായൽ കൈയേറിയിട്ടുണ്ടോഎന്നായിരുന്നു ഒന്നാമത്തെ അന്വേഷണ വിഷയം. ഇതിലാണു കൈയേറ്റം നടന്നെന്നു സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ, സർക്കാരിനു സമർപ്പിച്ചത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിനായുള്ള ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥ തലത്തിൽ ഒത്താശ ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനും കളക്ടറോടു നിർദേശിച്ചിരുന്നു. ഇതിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. എന്നാൽ, കായൽ കൈയേറ്റവുമായി ബന്ധപ്പെട്ടു വില്ലേജ് ഓഫീസർ മുതൽ അന്നത്തെ ജില്ലാ കളക്ടർ വരെയുള്ളവർ ബന്ധപ്പെട്ടതിന്റെ രേഖകൾ ലഭിച്ചതായാണു വിവരം.
ഇനി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയും സാഹചര്യങ്ങൾ ചോദിച്ചറിയുകയും വേണം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.
കെ. ഇന്ദ്രജിത്ത്
രാജിയില്ല: തോമസ് ചാണ്ടി
കൊച്ചി: കായൽ കൈയേറിയെന്ന ആരോപണങ്ങൾ വീണ്ടും നിഷേധിച്ചു മന്ത്രി തോമസ് ചാണ്ടി. ലേക്ക് പാലസ് റിസോർട്ട് നിർമാണത്തിൽ കൈയേറ്റം നടന്നിട്ടുണ്ടെന്ന ആലപ്പുഴ കളക്ടർ നൽകിയ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും തന്റെ വാദങ്ങൾ കേൾക്കാതെയാണു കളക്ടർ റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി തുടരണോ?: വേങ്ങര ഉപതെരഞ്ഞെടുപ്പു വരെ കാത്തിരിക്കും
06:02 AM Sep 24, 2017 | Deepika.com