കോഴിക്കോട്: ഗവ.എന്‍ജിനിയറിംഗ് കോളജിന്റെ നഗരഹൃദയത്തിലെ കോടികള്‍ വിലമതിക്കുന്ന പത്തു സെന്റ് ഭൂമി പി.ടി. ഉഷയ്ക്ക് നല്‍കേണ്ടെന്ന് സിപിഎം തീരുമാനം. ഇടതു സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് വെസ്റ്റ്ഹില്ലിലെ ഭൂമി നൽകേണ്ടെന്ന് തീരുമാനിച്ചത്.
തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. റവന്യു ലാന്‍ഡ് ബാങ്കില്‍ നിന്നു മറ്റെവിടെയെങ്കിലും ഭൂമി നല്കാന് കഴിയുമോ എന്ന കാര്യം പരിശോധിക്കും.
നഗരത്തില്‍ വീടില്ലെന്നും വീടുവയ്ക്കാൻ ഭൂമി അനുവദിക്കണമെന്നുമുള്ള പി.ടി. ഉഷയുടെ അഭ്യര്ഥനയെത്തുടര്ന്നാണ് ഭൂമി സൗജന്യമായി വിട്ടുനല്‍കാനുള്ള നീക്കം മുൻ സർക്കാരിന്റെ കാലത്ത് നടന്നത്. എന്നാൽ, ഉഷയ്ക്കും ബന്ധുക്കൾക്കും കോഴിക്കോട് കെഎസ്ആർടിസി പരിസരത്തും വെസ്റ്റ്ഹിൽ ചുങ്കത്തും വീടിന് അനുയോജ്യമായ ആവശ്യത്തിലധികം ഭൂമിയുണ്ടെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഗവ.എൻജിനിയറിംഗ് കോളജിന്റെ ഭൂമി നൽകേണ്ടെന്ന മുൻ തീരുമാനപ്രകാരമാണ് വെള്ളിയാഴ്ച സിപിഎം കൗൺസിലർ വിഷയം നഗരസഭാ കൗൺസിലിൽ അവതരിപ്പിച്ചത്.
മികച്ച കായികതാരങ്ങൾക്ക് വീട് വയ്ക്കാനുള്ള ഭൂമി സർക്കാർ സൗജന്യമായി അനുവദിക്കാറുണ്ട്. ഭൂരിപക്ഷം താരങ്ങളും നിർധന സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരായതിനാലാണ് സർക്കാർ ഇങ്ങനെ ഭൂമി അനുവദിക്കുന്നത്.
ഈ ആനുകൂല്യം പി.ടി. ഉഷ വർഷങ്ങൾക്കുമുൻപ് കൈപ്പറ്റിയതായി രേഖകൾ പറയുന്നു. പാവപ്പെട്ട കായികതാരങ്ങളുടെ വികസനത്തിന് ഏറെ പ്രയത്നിക്കുന്ന പുല്ലൂരാംപാറ മലബാർ അക്കാദമിപോലുള്ള സ്ഥാപനങ്ങൾക്ക് യാതൊരുവിധ സാമ്പത്തിക സഹായവും ചെയ്യാതെ കോടികളുടെ ആനുകൂല്യം കൈപ്പറ്റിയ ഉഷയ്ക്ക് വീണ്ടും സൗജന്യമായി പൊതുഭൂമി പതിച്ചുനൽകുന്നത് ഇരട്ടത്താപ്പാണെന്ന് ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ. മത്തായി പറഞ്ഞു.
ഉഷയ്ക്കു ഗവ. കോളജിന്റെ ഭൂമി നൽകേണ്ടെന്ന് സിപിഎം
12:52 AM Sep 24, 2017 | Deepika.com