തിരുവനന്തപുരം: മണൽവില നിശ്ചയിക്കുന്നതിൽ ധനവകുപ്പിന്റെ തർക്കം കാരണം കലവറ വഴിയുള്ള മണൽ വില്പന വൈകുന്നു.
മൂന്നു ഘനമീറ്റർ മണൽ 15000 രൂപ വില നിരക്കിൽ വിൽക്കുന്നതിനുള്ള പദ്ധതി വനം വകുപ്പ് സർക്കാരിനു കൈമാറിയെങ്കിലും ധനവകുപ്പ് അനുമതി നൽകിയില്ല. വിപണിവിലയുമായി താരതമ്യം ചെയ്ത് വില നിശ്ചയിക്കുന്നതിലെ തർക്കം തുടരുകയാണ്.
എംസാൻഡ്, കടൽ മണൽ എന്നിവയുടെ ശരാശരി വില കണക്കാക്കി പുതുക്കിയ വില പട്ടിക നൽകാനാണ് ധനവകുപ്പ് നിർദേശിച്ചത്. മൂന്നു ഘനമീറ്റർ മണലിന് 15,000 രൂപയ്ക്കുമുകളിലാണ് വിപണിവില.
എം സാൻഡിന് നാലായിരം മുതൽ അയ്യായിരം വരെ രൂപ വിലയുണ്ട്. ഇതനുസരിച്ച് വിലയിടണമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
സംസ്ഥാനത്തെ അണക്കെട്ടുകൾ, നദികൾ എന്നിവിടങ്ങളിൽ നിന്ന് വനസംരക്ഷണ സമിതികൾ മുഖേന പരിസ്ഥിതിക്കു കോട്ടംതട്ടാതെ ശേഖരിക്കുന്ന മണൽ കലവറ വഴിയാണു വിതരണം ചെയ്യുന്നത്.
കേന്ദ്രാനുമതിയുള്ള കൊല്ലത്തെ കുളത്തൂപ്പുഴ റേഞ്ചിലെ ചോഴിയക്കോട്, മിൽപ്പാലം കടവുകളിൽ മണൽവാരി സൂക്ഷിച്ചിട്ടുണ്ട്.കുളത്തൂപ്പുഴ മണൽ കലവറ വഴിയുള്ള മണൽവില്പന 2013 ജനുവരി മുതലാണ് നിർത്തിവച്ചത്.
എന്നാൽ, വനസംരക്ഷണസമിതി വഴി സംഭരിക്കുന്ന മണൽ വനംവകുപ്പ ശേഖരിച്ച് വിൽക്കാൻ പിന്നീട് ഉത്തരവായി. ഇതനുസരിച്ച് ആരംഭിച്ച മണൽ വില്പന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നതോടെ നിർത്തിവച്ചു. ഇതോടെ മണൽ വില്പനയും നിലച്ചു.
കലവറയുടെ മണൽ വില തർക്കം മൂലം വില്പന വൈകുന്നു
12:45 AM Sep 24, 2017 | Deepika.com