മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ മലപ്പുറം ജില്ലയിലെ ഭാഗ്യവാനെ കണ്ടെത്തി.
പരപ്പനങ്ങാടി പാലത്തിങ്ങൽ ചുഴലി സ്വദേശിയും പിക്കപ് വാൻ ഡ്രൈവറുമായ മൂട്ടക്കരമ്മൽ മുസ്തഫയാണു(48) കേരളം കാത്തിരുന്ന ഭാഗ്യവാൻ. സമ്മാനാർഹമായ എജെ 442876 ടിക്കറ്റ് ഇന്നലെ ഉച്ചയോടെ ഫെഡറൽ ബാങ്ക് പരപ്പനങ്ങാടി ശാഖയിൽ അഭിഭാഷകൻ മുഖേന കൈമാറി. ഒന്നാംസമ്മാനം തനിക്കാണെന്നത് ഉൾക്കൊള്ളാനാകാതെ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു മുസ്തഫ. സുഹൃത്തായ അഭിഭാഷകനൊപ്പം എത്തിയ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് കൈമാറിയപ്പോൾ മാത്രമാണ് വിവരം പുറംലോകമറിയുന്നത്.
ഏറെ പരാധീനതകളുളളയാളാണ് മുസ്തഫ. പഴയ വീട് പൊളിച്ച് പുതിയതു നിർമിക്കണം. പിന്നെ കടങ്ങളുളളതു വീട്ടണം- മുസ്തഫ പറഞ്ഞു. സൈനബയാണ് മുസ്തഫയുടെ ഭാര്യ. മുബസിന, മുഫീദ, മുനീർ, മുജീബ്റഹ്മാൻ എന്നിവർ മക്കളാണ്. രണ്ട് പെണ്കുട്ടികൾ വിവാഹിതരായി. പുത്രന്മാർ വിദ്യാർഥികളാണ്. വെള്ളിയാഴ്ച നറുക്കെടുത്ത തിരുവോണം ബമ്പർ മലപ്പുറം ജില്ലയിലാണെന്നറിഞ്ഞിരുന്നെങ്കിലും ആരാണ് ആ ഭാഗ്യവാനെന്ന തെരച്ചിലിലായിരുന്നു കേരളം.
പ്രവാസിയായിരുന്ന മുസ്തഫ നാലു വർഷം മുമ്പാണു നാട്ടിൽ തിരിച്ചെത്തി പിക്കപ് വാൻ വാങ്ങിയത്. ഡ്രൈവർജോലിയി ൽ നിന്നു കാര്യമായ വരുമാനമൊന്നും ലഭിക്കാതെ കഴിയുന്നതിനിടെയാണു ഭാഗ്യം കടാക്ഷിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും സമ്മാനങ്ങൾ ലഭിച്ചിരുന്നില്ല.
ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും മുസ്തഫയ്ക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10 ശതമാനം ഏജന്റ് കമ്മീഷൻ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30 ശതമാനം ആദായ നികുതിയായും ഈടാക്കും. തിരൂരിലെ കെഎസ് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജൻസി വാങ്ങിയ ടിക്കറ്റ് പാലത്തിങ്ങൽ കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മീഷനായി ഒരു കോടി രൂപ ലഭിക്കും. ടിക്കറ്റിന് 250 രൂപയായിരുന്നു വില.
പത്തു കോടി കിട്ടിയതു മുസ്തഫയ്ക്ക്
12:45 AM Sep 24, 2017 | Deepika.com