കൊച്ചി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്നു നീക്കണമോയെന്നതു മന്ത്രിമാരായ പ്രമാണിമാർ നിശ്ചയിക്കട്ടെയെന്നു മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ. ഇതുപോലെയുള്ളവരെ കൊണ്ടുനടക്കുന്നത് അവർക്കു ഭൂഷണമായതുകൊണ്ടായിരിക്കാമെന്നും വി.എസ്. പറഞ്ഞു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്-തൊഴിലാളി പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണു വി.എസ്. ഇക്കാര്യം പറഞ്ഞത്. സമ്മേളനഹാളിൽ പ്രതിനിധികൾക്കൊപ്പം സദസിലിരുന്ന വി.എസിന്റെ പേര് പ്രസംഗിച്ചവരാരും പരാമർശിച്ചില്ല. എന്നാൽ സദസിൽ തന്നെ ഇരുന്നിരുന്ന പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ പേരുകൾ പരാമർശിക്കുകയും ചെയ്തു.
അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പുന്നപ്ര വയലാർ സമരത്തെക്കുറിച്ചും അത് പാർട്ടിക്കു നൽകിയ അടിത്തറയെക്കുറിച്ചും സൂചിപ്പിച്ചെങ്കിലും ആ സമരത്തിന്റെ നായകനെന്നു വിശേഷിപ്പിക്കപ്പെടുന്ന വി.എസിനെ സ്പർശിച്ചതേയില്ല. നന്ദി പ്രകടനത്തിനു മുൻപു സമ്മേളന പ്രതിനിധികളെ പരിചയപ്പെടുത്തിയപ്പോൾ പോലും ആദ്യ കേന്ദ്രകമ്മറ്റിയിൽ മുതൽ അംഗമായിരുന്ന വി.എസിനെ വിട്ടുകളഞ്ഞു. സ്വാഗതം പറഞ്ഞ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി.എസിനോട് അടുപ്പം പുലർത്തുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പേര് പരാമർശിക്കാതിരുന്നതു ശ്രദ്ധേയമായി.
മകൻ അരുണ് കുമാറിനൊപ്പമാണ് അച്യുതാനന്ദൻ സമ്മേളനത്തിനെത്തിയത്. കമ്യൂണിസ്റ്റ് ഇന്റർനാഷണൽ ഗാനം ആലപിച്ചപ്പോൾ വി.എസ് എഴുന്നേറ്റുനിന്നു മുഷ്ടിചുരുട്ടി. എന്നാൽ ഗാനം പൂർണരൂപത്തിൽതന്നെ ആലപിച്ചതോടെ കസേരയിൽ ചാരിനിന്നു. ഉദ്ഘാടന ചടങ്ങിനുശേഷം പിണറായി അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ഒരുമിച്ചാണു പുറത്തേക്കിറങ്ങിയത്. കുറെസമയം കഴിഞ്ഞു സഹായികൾക്കൊപ്പം വി.എസ് പുറത്തെത്തിയപ്പോൾ പിണറായി മന്ത്രിസഭയ്ക്കെതിരേ ഒളിയന്പെയ്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയും ചെയ്തു.
തോമസ് ചാണ്ടി തുടരണമോയെന്നു പ്രമാണിമാർ നിശ്ചയിക്കട്ടെ: വി.എസ്
12:45 AM Sep 24, 2017 | Deepika.com