കൊച്ചി: കായൽ കൈയേറിയിട്ടില്ലെന്നും മണ്ണിട്ടു നികത്തിയതു കരഭൂമി മാത്രമാണെന്നും മന്ത്രി തോമസ് ചാണ്ടി. കൊച്ചിയിലെ വീട്ടിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇതു പറ ഞ്ഞത്.
മൂന്ന് ഏക്കർ 10 സെന്റ് സ്ഥലമാണു തനിക്കുള്ളത്. അതിൽ ഒരേക്കറിൽ മാത്രമേ നിർമാണം നടത്തിയിട്ടുള്ളൂ. കരഭൂമിയുടെ തീറാധാരമുള്ള ഭൂമി വാങ്ങിയതു പാടശേഖര കമ്മിറ്റിയിൽനിന്നാണ്. ഒരു സെന്റ് ഭൂമി പോലും കൈയേറിയെന്നു തെളിയിക്കാൻ ആർക്കും സാധിക്കില്ല. നിലനിൽക്കാത്ത ആരോപണങ്ങളുടെ പേരിൽ രാജിവയ്ക്കാനുമില്ല.
തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതു പാർട്ടിക്കുള്ളിലോ മുന്നണിക്കുള്ളിലോ അല്ല നടന്നത്. ഗൂഢാലോചനക്കാരെ കോടതിയിൽ വെളിപ്പെടുത്തും. ആരോപണം ഉയർന്നിരിക്കുന്ന സ്ഥലത്തു നടപ്പാത ഉണ്ടെന്നു സർക്കാർ കാണിച്ചു തന്നാൽ മണ്ണു മാറ്റി നൽകാൻ ഒരുക്കമാണ്. അവിടെ താൻ മണ്ണിട്ടില്ലായിരുന്നുവെങ്കിൽ ചാൽ രൂപപ്പെടുമായിരുന്നു.
110 മീറ്റർ സ്ഥലത്തു മണ്ണിട്ടതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. കുഴിയായിരുന്ന സ്ഥലത്തു മണ്ണിട്ടതാണോ കുഴപ്പം-മന്ത്രി ചോദിച്ചു.
മണ്ണിട്ടശേഷം ഇതുവരെ അവിടെ പോയിട്ടില്ല. മണ്ണിട്ടു നികത്തിയെന്നുള്ള കാര്യം സമ്മതിക്കുന്നു. ടൂറിസ്റ്റുകൾ നിരവധി വരുന്നതുകൊണ്ടും പ്രദേശത്തെുള്ളവർക്കു നടക്കാനുള്ള സഹായമെന്ന നിലയിലുമാണ് അതു ചെയ്തത്. ഇതുസംബന്ധിച്ച് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ നിസാരമായാണു കാണുന്നത്.
ആലപ്പുഴ നഗരസഭയിൽനിന്നു ഫയലുകൾ കാണാതായതിനെക്കുറിച്ചുള്ള ചോദ്യത്തിന് കോണ്ഗ്രസ് ഭരിക്കുന്ന നഗരസഭയിലെ ഫയലുകൾ സൂക്ഷിക്കേണ്ട ചുമതല തനിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെപിസിസി പ്രസിഡന്റിനു മറ്റൊരു പണിയും ഇല്ലാത്തതിനാലാണു തന്റെ രാജി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടു തോമസ് ചാണ്ടി പ്രതികരിച്ചില്ല.
നികത്തിയതു കരഭൂമിയെന്നു തോമസ് ചാണ്ടി
12:45 AM Sep 24, 2017 | Deepika.com