വാഴക്കുളം: ഇൻഫാമിന്റെ നിർദേശപ്രകാരം കർഷക പങ്കാളിത്തത്തോടെ സർക്കാർ ഉടമസ്ഥതയിൽ ടയർ ഫാക്ടറി ആരംഭിക്കുന്നതിന് പ്രാരംഭ നടപടികൾ സ്വീകരിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും ഇൻഫാം സംസ്ഥാന നേതൃത്വം അഭിനന്ദനമറിയിച്ചു.
നെടുന്പാശേരി ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിൽ കർഷകരിൽനിന്ന് ഓഹരി സ്വീകരിച്ച് ടയർ ഫാക്ടറി ആരംഭിക്കാനും ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ മാതൃകയിൽ റബർ ഉത്പാദക സംഘങ്ങൾ തുടങ്ങാനും പഠനം നടത്തുന്നതിനു വിദഗ്ധസമിതി രൂപീകരിക്കുന്നതിനാണ് മുഖ്യമന്ത്രി നിർദേശം നല്‍കിയിട്ടുള്ളത്.
റബറിന് അടിക്കടി നേരിടുന്ന വിലത്തകർച്ചയ്ക്ക് ഒരു പരിഹാരം അടിയന്തരാവശ്യമാണെന്ന് മനസിലാക്കി ഇൻഫാം സാധ്യതാപഠനം നടത്തിയിരുന്നു. കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന മേൽത്തരം റബർ ഷീറ്റിൽനിന്ന് ഇടനിലക്കാരും വൻവ്യവസായികളും എടുക്കുന്ന ലാഭത്തിന്റെ ഓഹരി കർഷകർക്കു ലഭിക്കാൻ സർക്കാർ തലത്തിൽ ടയർ ഫാക്ടറി ആരംഭിക്കുകയാണ് വേണ്ടതെന്നു പഠനത്തിൽ വ്യക്തമായി. ഇതനുസരിച്ചു മുഖ്യമന്ത്രിക്കു സമർപ്പിച്ച പദ്ധതിപ്രകാരമാണു സർക്കാർ ഉടമസ്ഥതയിൽ ടയർ ഫാക്ടറി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
മൂല്യവർധിത കാർഷികോത്പന്ന നിർമാണത്തിന് അനുകൂല സാഹചര്യങ്ങൾ ഒരുക്കാനും കാർഷിക മേഖലയുടെ പുരോഗതിക്കും ഇതു സഹായകരമാകുമെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കണ്‍വീനർ ജോസ് എടപ്പാട്ട് എന്നിവർ പറഞ്ഞു.
ടയർ ഫാക്ടറി: സർക്കാരിന് ഇൻഫാമിന്റെ അഭിനന്ദനം
12:31 AM Sep 24, 2017 | Deepika.com