കൊച്ചി: രാജ്യത്തെ ആദ്യത്തെ പ്രതിരോധമന്ത്രിയും വിശ്വപൗരനും മലയാളിയുമായ വി.കെ. കൃഷ്ണമേനോനോടുള്ള സ്നേഹാദരങ്ങൾ സ്വന്തം പേരിനൊപ്പം ചേർത്തുവച്ചിരിക്കുകയാണു ബംഗ്ലാദേശ് സിവിൽ- വ്യോമയാന- ടൂറിസം മന്ത്രി റാഷദ് ഖാൻ മെനൻ. കൃഷ്ണമേനോന്റെ പേരിലുള്ള മേനോൻ ആണു റാഷദ് ഖാന്റെ പേരിനൊപ്പമുള്ള മെനൻ.
പാക്കിസ്ഥാൻ ജനറൽ അസംബ്ലിയിൽ സ്പീക്കറായിരുന്നു മന്ത്രിയുടെ പിതാവ് അബ്ദുൾ ജബ്ബാർ ഖാൻ. വി.കെ. കൃഷ്ണമേനോനുമായി അടുത്ത സൗഹൃദം ഇദ്ദേഹം പുലർത്തിയിരുന്നു. സൗഹൃദം ചിരസ്ഥായിയായി ഉറപ്പിക്കുന്നതിനായി അബ്ദുൾ ജബ്ബാർ ഖാൻ കൃഷ്ണമേനോന്റെ പേരിനൊപ്പമുള്ള മോനോൻ മകന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു. മലയാളത്തിലെ മോനോൻ മറുനാട്ടിലെത്തിയപ്പോൾ മെനൻ ആയെന്നു മാത്രം.
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്-തൊഴിലാളി പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിൽ സംബന്ധിക്കാനായി കൊച്ചയിലെത്തിയപ്പോഴാണ് അദ്ദേഹം വി.കെ. കൃഷ്ണമേനോനോടുള്ള തന്റെ കുടുംബത്തിന്റെ അടുപ്പം പങ്കുവച്ചത്. പിതാവ് പാക്കിസ്ഥാനിൽ സ്പീക്കറായിരിക്കെ ജയിൽ വാസം അനുഭവിക്കേണ്ടിവന്ന അനുഭവവും റാഷദ് ഖാൻ മെനനുണ്ട്.
രോഹിംഗ്യൻ പ്രശ്നം പരിഹരിക്കാൻ തങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളോടു മ്യാൻമർ പ്രതികരിക്കാത്തതാണു അന്താരാഷ്ട്ര വേദികളിലേക്കു പ്രശ്നം എത്തിച്ചതെന്നാണു റാഷിദ് ഖാന്റെ നിലപാട്. ബംഗ്ളാദേശ് മന്ത്രിസഭയിൽ പങ്കാളിത്തമുള്ള വർക്കേഴ്സ് പാർട്ടിയുടെ നേതാവാണു റാഷദ് ഖാൻ മെനൻ.
വി.കെ. കൃഷ്ണമേനോനോടുള്ള സ്നേഹാദരം സ്വന്തം പേരിൽ ചേർത്ത് ബംഗ്ലാദേശ് മന്ത്രി
12:07 AM Sep 24, 2017 | Deepika.com