തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്കു തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ച് പാറശാല കേന്ദ്രമായി ആരംഭിച്ച പുതിയ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാൻ ഡോ.തോമസ് മാർ യൗസേബിയോസിന്റെ സ്ഥാനാരോഹണവും ഇന്ന് ബാലരാമപുരം നസ്രത്ത് ഹോം സ്കൂൾ ഗ്രൗണ്ടിൽ തയാറാക്കുന്ന മാർ ഈവാനിയോസ് നഗറിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികനായിരിക്കും.
അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ് ജാംബത്തിസ്ത ഡി ക്വാത്രോ വചന സന്ദേശം നൽകും.
സ്ഥാനാരോഹണത്തിനു ശേഷം നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
മദർ തെരേസയുടെ പിൻഗാമിയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറലുമായ മദർ പ്രേമ മുഖ്യാതിഥി ആയിരിക്കും.
പാറശാല രൂപത ഉദ്ഘാടനവും സ്ഥാനാരോഹണവും ഇന്ന്
01:24 AM Sep 23, 2017 | Deepika.com