തിരുവനന്തപുരം: പരിഷ്കാരങ്ങൾ പൂർത്തിയാകുമ്പോൾ സ്വയംപര്യാപ്തത നേടിയ മാതൃകാ പൊതുമേഖലാ സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു 41-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച തമ്പാനൂരിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരവിന്റെ ഇരട്ടി ചെലവുള്ള സ്ഥാപനമാണു കെഎസ്ആർടിസി. ഈ സ്ഥാപനം നേരിടുന്ന വലിയപ്രതിസന്ധി വന്പിച്ച ബാധ്യതയുള്ള വായ്പകളാണ്. ചുരുങ്ങിയ പലിശയുള്ള ബാങ്ക് കണ്‍സോർഷ്യത്തിലേക്ക് ഈ വായ്പ മുഴുവൻ മാറ്റാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.
സുശീൽ ഖന്നയുടെ അന്തിമ റിപ്പോർട്ട് നടപ്പാക്കുമ്പോൾ ജീവനക്കാർ ഒട്ടേറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിവരും. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ വിഭാഗത്തിന്റെ ജോലിരീതിയും സമയക്രമവും പരിഷ്കരിക്കും. മെക്കാനിക്കൽ വിഭാഗത്തിൽ പഴയ ഉപകരണങ്ങൾ മാറ്റി പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതോടെ അധ്വാനഭാരം കുറയും. കാര്യക്ഷമമായ മാനേജ്മെന്റ് ഇൻഫർമേഷൻ വിഭാഗവും സമ്പൂർണ കന്പ്യൂട്ടർവത്കരണവും നടപ്പാക്കും. ഇതോടെ കാര്യക്ഷമത ഉയരും. വരുമാനം വർധിക്കുകയും വരുമാന ചോർച്ച തടയുകയും ചെയ്യും.പെൻഷൻ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും. ജീവനക്കാരും പെൻഷൻകാരും ഏതെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതു താത്കാലികം മാത്രമാണ്.
ഡ്യൂട്ടി ക്രമീകരണം ഏർപ്പെടുത്തുമ്പോഴുണ്ടാകുന്ന താത്കാലിക പ്രയാസത്തിൽ സഹകരിക്കാൻ ജീവനക്കാർ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കെഎസ്ആർടിസി മാതൃകാ സ്ഥാപനമാകും: മുഖ്യമന്ത്രി
01:19 AM Sep 23, 2017 | Deepika.com