തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞു മടങ്ങിയെത്തിയവരടക്കം സംസ്ഥാനത്തെ പത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കു മാറ്റം. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു സ്ഥലംമാറ്റം.
അവധി കഴിഞ്ഞു മടങ്ങിയെത്തിയ ജി. കമലവർധന റാവുവിനെ പൊതുമരാമത്തു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ദേശീയപാത അടക്കമുള്ള വൻകിട പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനായി ജില്ലാ കളക്ടർമാരുമായുള്ള ഏകോപന ചുമതലയിൽ നിയമിച്ചിരുന്ന ബിജു പ്രഭാകറിനെ സാമൂഹിക നീതി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞു മടങ്ങിയെത്തിയ സഞ്ജീവ് കൗശികിനെ ആസൂത്രണ- സാമ്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കെഎഫ്സി എംഡിയുടെ ചുമതലയും അദ്ദേഹം വഹിക്കും. എം.ജി. രാജമാണിക്യം കെഎസ്ആർടിസി എംഡിയായി തുടരും. കെഎസ്ആർടിസി എംഡി പദവി ജോയിന്റ് സെക്രട്ടറി കേഡർ പദവിക്കു തുല്യമാക്കി. നേരത്തെ സെക്രട്ടറി പദവിയുള്ള ഉദ്യോഗസ്ഥരായിരുന്നു കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനം വഹിച്ചിരുന്നത്.
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കു ഭരണ പരിഷ്കാര വകുപ്പിന്റെയും ഏവിയേഷൻ വകുപ്പിന്റെയും പൂർണ അധിക ചുമതല നൽകി. ഷർമിള മേരി ജോസഫിനെ ഫിനാൻസ് എ്ക്സ്പെൻഡിച്ചർ സെക്രട്ടറിയാക്കി. പി. വേണുഗോപാലിന് ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ലാൻഡ് ബോർഡ് സെക്രട്ടറി സി.എ. ലതയ്ക്ക് രജിസ്ട്രേഷൻ ഐജിയുടെ അധിക ചുമതല നൽകി.
കമല വർധന റാവു പൊതുമരാമത്തു സെക്രട്ടറി
01:19 AM Sep 23, 2017 | Deepika.com