ആലപ്പുഴ: ബിഡിജെഎസ് എൻഡിഎയോടു കലഹിച്ചുതന്നെ. മുന്നോട്ടുള്ള സഹകരണത്തെ കുറിച്ച് കൂടിയാലോചിക്കണമെന്നതാണു നിലവിൽ നിലപാട്. മുന്നോട്ടുള്ള സഹകരണത്തെക്കുറിച്ചു നിലവിൽ ആലോചനയില്ലെങ്കിലും എൻഡിഎ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കാനാണു തീരുമാനമെന്നാണ് അനൗദ്യോഗിക വിവരം.
ഇന്നലെ നടന്ന വേങ്ങര തെരഞ്ഞെടുപ്പ് കണ്വൻഷനിൽ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ള സംസ്ഥാന നേതാക്കൾ പങ്കെടുത്തില്ല. വർക്കലയിൽ നടന്ന യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നതുകൊണ്ടാണ് വേങ്ങരയിൽ പോകാതിരുന്നതെന്നായിരുന്നു തുഷാറിന്റെ ഭാഷ്യം. അതേസമയം, ഐക്യത്തിലുണ്ടായ വിള്ളലാണ് ഇതിനു പിന്നിലെന്നാണു സൂചന.
ഇതിനിടെ, ഘടകകക്ഷിയായ ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ബിജെപിയും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ദേശീയ എക്സിക്യൂട്ടീവിനെത്തുന്ന സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തെ കാണും. പ്രശ്നത്തിന്റെ ഗൗരവം പാർട്ടി അധ്യക്ഷനെ ധരിപ്പിക്കും.
ഒക്ടോബർ ആദ്യം കേരളത്തിൽ ആരംഭിക്കുന്ന ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കു മുന്പ് ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ബിഡിജെഎസിന്റെ ഇപ്പോഴത്തെ നിലപാട് യാത്രയ്ക്കു കോട്ടമുണ്ടാക്കുമെന്ന ധാരണ പാർട്ടിക്കുള്ളിൽ സജീവമാണ്. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ബിഡിജെഎസിനെ യുഡിഎഫിലേക്കു ക്ഷണിച്ചതു ഗൗരവത്തിൽ കാണുന്നില്ലെന്നു തൂഷാർ വെള്ളാപ്പള്ളിതന്നെ പറയുന്നുണ്ട്. ബിജെപിക്കു കേരളത്തിൽ 150ഓളം സ്ഥാനങ്ങൾ വീതിച്ചുനൽകിയെങ്കിലും പാർട്ടി രൂപീകരിച്ചതുമുതൽ എൻഡിഎയോടൊപ്പം നിൽക്കുന്ന ബിഡിജെഎസിനു യാതൊരുവിധ സ്ഥാനങ്ങളും നൽകിയിട്ടില്ല. തനിക്കു സ്ഥാനം വേണമെന്നു താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തുഷാർ പറയുന്നു.
ജനരക്ഷാ യാത്ര ബിജെപിയുടെ മാത്രം പരിപാടിയാണ്. അതിൽ പാർട്ടിയുടെ സഹകരണം സംസ്ഥാന കമ്മറ്റികൂടി തീരുമാനിക്കും-അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് എൻഡിഎ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കും
01:19 AM Sep 23, 2017 | Deepika.com