തൊടുപുഴ: 15,000 അടി താഴ്ചയിലേക്ക് ആകാശച്ചാട്ടത്തിനൊരുങ്ങുന്പോൾ പുത്തൂരച്ചന്റെ മനസിൽ തളർച്ച ബാധിച്ച തന്റെ കാലുകളെക്കുറിച്ചുള്ള ആശങ്കകളില്ല, നൊന്പരപ്പെടുന്നവരോടുള്ള അനുകന്പ മാത്രം. കാൻസർ രോഗികൾ, നിർധനരും മിടുക്കരുമായ നഴ്സിംഗ് വിദ്യാർഥികൾ എന്നിവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നോട്ടിംഗ്ഹാമിൽ ആകാശച്ചാട്ടത്തിനായി ഒരുങ്ങുകയാണ് മലയാളി വൈദികനായ ഫാ. ജോർജ് എ. പുത്തൂർ ഐസി.
ബ്രിട്ടനിലെ കാർഡിഫ് സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷ ചെയ്യുകയാണ് ഇദ്ദേഹം. ഇടുക്കി കൊച്ചറ സെന്റ് ഇസിദോർ ഇടവകാംഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ പരേതനായ പുത്തൂർ എബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും ആറാമത്തെ മകനായ ഫാ. ജോർജ് (52) റോസ്മിനിയൻ സഭാംഗമാണ്. പൗരോഹിത്യ ശുശ്രൂഷയുടെ 25-ാം വർഷത്തിലാണ് ജോർജച്ചന്റെ ഈ സാഹസിക പ്രകടനം. എന്നാൽ, വിസ്മയകരമായ കാര്യം ഇതൊന്നുമല്ല, പോളിയോ ബാധിച്ചു തളർന്ന കാലുമായാണു ജോർജച്ചൻ തന്റെ വൈദികവൃത്തിയും ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. നാളെയാണ് ജോർജച്ചന്റെ സാഹസികമായ ആകാശകുതിപ്പ്.
കൊച്ചറ എൽപി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. തുടർന്ന് പുറ്റടി പഞ്ചായത്ത് ഹൈസ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസവും കുമളി വിഎച്ച്എസിൽനിന്നും അഗ്രിക്കൾച്ചർ മുഖ്യ വിഷയമായി പഠനവും പൂർത്തിയാക്കി. തുടർന്ന് കുറ്റ്യാടി കൃഷി ഭവനിൽ ജോലി. വൈകാതെ സർക്കാർ ജോലി ഉപേക്ഷിച്ചു വൈദിക പഠനത്തിനായി തിരുവനന്തപുരത്തെ റോസ് മിനിയൻ സഭയിൽ ചേർന്നു. രണ്ടു വർഷത്തിനു ശേഷം ഇറ്റലിയിലേക്കു തിരിച്ചു. ഇവിടെ രണ്ടു വർഷം രോഗികളായ വൈദികരെ ശുശ്രൂഷിച്ചു.
റോമിലെ യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയതിനു ശേഷം ബ്രിട്ടനിലെ കാർഡിഫ് യൂണിവഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് പരിജ്ഞാനവും ഇസ്രയേലിൽനിന്നു ബൈബിളിൽ ഹീബ്രുവിലും രണ്ടു വർഷത്തെ പരിശീലനം നേടുകയും ചെയ്തു.
നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ പനങ്കോട് തിരുഹൃദയ പള്ളിയിൽ വികാരിയായി സേവനം ചെയ്ത ജോർജച്ചൻ സഭാധികാരികളുടെ നിർദേശ പ്രകാരം റോമിലെ ഏറ്റവും പ്രശസ്തമായ ഗ്രിഗോറിയൻ യൂണിവഴ്സിറ്റിയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. മികച്ച യോഗാ മാസ്റ്റർ കൂടിയാണ് ഇദ്ദേഹം.
കാൻഡിഫിൽ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ആദ്യമായി മലയാളം കുർബാന അർപ്പിച്ചതും വിവിധ രാജ്യങ്ങളെ കോർത്തിണക്കി ഇന്റർ നാഷണൽ മാസ് സംഘടിപ്പിച്ചതും കാൻഡിഫ് ജനതയുടെ പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ് ആകാശച്ചാട്ടം സംഘടിപ്പിക്കുന്നത്. പുതിയ ദൗത്യത്തിനു മുൻപുതന്നെ 30 ലക്ഷത്തോളം രൂപ ജീവകാരുണ്യപ്രവർത്തനത്തിനായി ലഭിച്ചുകഴിഞ്ഞു.
ഫാ. ജോർജ് പുത്തൂർ അടക്കം 11 പേരാണ് ആകാശച്ചാട്ടത്തിൽ പങ്കെടുക്കുന്നത്. വെയിൽസിലെ ഹോളിവെല്ലിലെ മലയാളി വൈദികൻ ഫാ. റോയി കോട്ടപ്പുറവും ആകാശച്ചാട്ടത്തിനുണ്ട്. വിമാനം 15,000 അടി ഉയരത്തിലെത്തുന്പോഴാണു ചാടുന്നത്. 10,000 അടി താഴെയെത്തുന്പോൾ പാരച്യൂട്ട് നിവർന്നു നിലത്തിറങ്ങും. കാരുണ്യത്തിനു വേണ്ടിയുള്ള ജോർജച്ചന്റെ ആകാശച്ചാട്ടത്തിനു കാർഡിഫിലെ മലയാളി സമൂഹം മാത്രമല്ല റോസ്മിനിയൻ സഭാംഗങ്ങളും കൊച്ചറ സെന്റ് ഇസിദോർ ഇടവകാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയും പിന്തുണയുമായി ഒപ്പമുണ്ട്.
ടി.പി. സന്തോഷ്കുമാർ
കാൻസർ രോഗികൾക്കായി മലയാളി വൈദികന്റെ ആകാശച്ചാട്ടം
01:19 AM Sep 22, 2017 | Deepika.com