ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്റെ പോർച്ചിൽ പാർക്കു ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർത്തു. ഇന്നലെ പുലർച്ചയോടെയാണു സംഭവം. സംഭവസമയത്ത് ഏഷ്യാനെറ്റ് ആലപ്പുഴ റിപ്പോർട്ടർ ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു. എന്നാൽ, ഉറക്കമായിരുന്നതിനാൽ അദ്ദേഹം സംഭവം അറിഞ്ഞില്ല. ഒരു വീടാണ് ഒാഫീസ് ആയി പ്രവർത്തിക്കുന്നത്.
രാവിലെ വീടു വൃത്തിയാക്കാൻ വന്ന സ്ത്രീയാണു സംഭവം ആദ്യം കാണുന്നതും റിപ്പോർട്ടറെ വിളിച്ചറിയിച്ചതും. അഞ്ചു മീറ്ററോളം ചില്ലുകൾ ചിതറിത്തെറിച്ചു കിടക്കുന്നുണ്ട്. പോലീസിൽ പരാതി നല്കി. കാറിന്റെ ഗ്ലാസുകൾ പൂർണമായും ചിതറിത്തെറിച്ച നിലയിലാണ്. കാറിന്റെ സമീപത്ത് ഇന്റർലോക്ക് കട്ടയും കിടക്കുന്നുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. എസ്പി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സിസി ടിവിയും പരിശോധിക്കും. വിവിധ രാഷ്ട്രീയ നേതാക്കൾ ഒാഫീസ് സന്ദർശിച്ചു.
കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് വി.എസ്. ഉമേഷും സെക്രട്ടറി ജി. ഹരികൃഷ്ണനും ആവശ്യപ്പെട്ടു. കാർ തകർത്തതിനു പിന്നിൽ ആരെന്നതു സംബന്ധിച്ചു സൂചന ലഭിച്ചിട്ടില്ല.
ന്യൂസ് ചാനൽ ഓഫീസിനു നേരെ ആക്രമണം
01:19 AM Sep 22, 2017 | Deepika.com