കാക്കനാട്: ഓവറോൾ ചാന്പ്യൻഷിപ്പ് നേടിയെത്തുന്ന കൂട്ടുകാരെ വരവേൽക്കാൻ കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയതു വിജയശ്രീലാളിതരുടെ ചേതനയറ്റ ശരീരങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം ഉൾക്കൊള്ളാനാകാതെ സഹപാഠികളും അധ്യാപകരും ഏങ്ങലടിച്ചപ്പോൾ കാന്പസ് വിറങ്ങലിച്ചുനിന്നു.
മലപ്പുറത്തു നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഫെസ്റ്റിൽ നേടിയ ഓവറോൾ ചാന്പ്യൻഷിപ്പിന്റെ ട്രോഫികളുമായി മടങ്ങും വഴിയായിരുന്നു എംബിഎ ഒന്നാം വർഷ വിദ്യാർഥികളായ ബിമലിനെയും ക്രിസ്റ്റിയെയും വിധി തട്ടിയെടുത്തത്. ചാലക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഇവർ രണ്ടുപേർ മരിച്ചതിനു പുറമെ മറ്റൊരു വിദ്യാർഥി ബ്ലെസൻ വർഗീസിനു ഗുരുതരമായ പരിക്കുമേറ്റു. കാറോടിച്ചിരുന്ന ജോസി എന്ന വിദ്യാർഥി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാജഗിരി ബിസിനസ് സ്കൂളിലെ നിറസാന്നിധ്യമായിരുന്നു ബിമലും ക്രിസ്റ്റിയും. കാന്പസിനെ സജീവമാക്കിയിരുന്ന ഊർജസ്വലരായ വിദ്യാർഥികൾ. ചിരിച്ച മുഖത്തോടെ എല്ലാവരോടും ഇടപെട്ടിരുന്ന ഇരുവരും കോളജിലെ എല്ലാ പരിപാടികളിലും മുൻപന്തിയിലുണ്ടായിരുന്നെന്നു സഹപാഠികൾ പറഞ്ഞു. ഇവരുൾപ്പെട്ട രാജഗിരി കോളജ് ടീം ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയതിനു പുറമെ ബിമൽ, ഫെസ്റ്റിലെ ബെസ്റ്റ് മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 20,020 രൂപയുടെ കാഷ് പ്രൈസും ലഭിച്ചു.
ചാന്പ്യൻഷിപ്പ് നേടിയ വിവരം കോളജ് അധികൃതരെയും സഹപാഠികളെയും വിളിച്ചറിച്ചതിനു പിന്നാലെയാണു കാർ ലോറിക്കു പിന്നിലിടിച്ചത്. അപകടത്തിൽ പൂർണമായി തകർന്ന കാറിൽ ഓവറോൾ ചാന്പ്യൻഷിപ്പിനു ലഭിച്ച ട്രോഫികൾ ചിതറിക്കിടന്നത് ഹൃദയഭേദകമായ കാഴ്ചയായി.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് ഇരുവരുടെയും മൃതദേഹം രാജഗിരി ബിസിനസ് സ്കൂളിൽ എത്തിച്ചത്. സഹപാഠികളും അധ്യാപകരും കോളജ് അധികൃതരുമുൾപ്പെടെ നിരവധിപ്പേർ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിച്ചു.
ചാലക്കുടി അപകടം : ട്രോഫികളുമായി മടങ്ങിയതു മരണത്തിലേക്ക്
12:49 AM Sep 22, 2017 | Deepika.com