തിരുവനന്തപുരം:മാനസികാസ്വാസ്ഥ്യം ബാധിച്ച് വീടുവിട്ട് തെരുവോരങ്ങളിൽ അലയുന്നവരെ, മുഷിഞ്ഞു ദുർഗന്ധം വമിച്ച് വഴിയോരങ്ങളിൽ കിടക്കുന്നവരെ-ഇവരെയെല്ലാം കഴക്കൂട്ടത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിച്ച് കുളിപ്പിച്ചു വൃത്തിയാക്കി മരുന്നും ഭക്ഷണവും നല്കുമ്പോൾ സിപ്പി നുറുദ്ദീന് ഒരു മടിയുമുണ്ടായിരുന്നില്ല. തങ്ങൾ ചെയ്ത തെറ്റിനുള്ള ചെറിയ ഒരു പ്രായശ്ചിത്തം. ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാണ് അന്നു ചെയ്തതെന്നും അതിനു പരിഹാരമായി ഇത്രയെങ്കിലും സന്നദ്ധ സേവനം ചെയ്യുന്നത് അധികമാവില്ലെന്നുമായിരുന്നു സിപ്പിയുടെ നിലപാട്.
ഹയർ സെക്കൻഡറി ഡയറക്ടർ ആയിരിക്കെ കേശവേന്ദ്രകുമാറിന്റെ ദേഹത്തു കരി ഓയിൽ ഒഴിച്ച കെഎസ് യു പ്രവർത്തകരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ സിപ്പി. സിപ്പി ഉൾപ്പെടെ എട്ടു പേരാണ് 500 മണിക്കൂർ വീതം മാനസികാരോഗ്യകേന്ദ്രം, വൃദ്ധ സദനം ഉൾപ്പെടെയുള്ള ഇടങ്ങളിൽ സേവനം ചെയ്തത്. താൻ നിർദേശിക്കുന്നത്ര സമയം സമൂഹ്യസേവനം ചെയ്താൽ ഇവർക്കെതിരേയുള്ള കേസ് പിൻവലിക്കാമെന്ന കേശവേന്ദ്ര കുമാറിന്റെ നിർദേശത്തെ തുടർന്നാണു കേസിൽ പ്രതിയായ എട്ടു പേരും സന്നദ്ധ സേവനങ്ങൾ ചെയ്യാൻ ഇറങ്ങിയത്.
തിരുവനന്തപുരം സ്വദേശികളായ മൂന്നു പേർ കഴക്കൂട്ടത്തെ സന്നദ്ധ സ്ഥാപനത്തിലാണ് 500 മണിക്കൂർ സേവനം നടത്തിയത്. റോഡിലും മറ്റും അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികവൈകല്യം ബാധിച്ചവരെ സന്നദ്ധസ്ഥാപനത്തിലെത്തിച്ച് അവരുടെ മുഷിഞ്ഞ വസ്ത്രം മാറ്റി കുളിപ്പിച്ച് അവർക്കു ഭക്ഷണം പാകം ചെയ്തു നല്കുകയായിരുന്നു ഇവരുടെ സേവനം. മൂന്നു മാസത്തോളം ഈ സന്നദ്ധ സ്ഥാപനത്തിൽ സേവനം ചെയ്തു. തങ്ങൾ ചെയ്യുന്ന ജോലിയുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് ആൽബമാക്കി നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത്തരത്തിൽ കഴക്കൂട്ടത്തെ റിട്രീറ്റ് സെന്ററിൽ ജോലി സേവനം ചെയ്തിരുന്ന മൂന്നു വിദ്യാർഥികളും തങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചിത്രങ്ങൾ ആൽബമാക്കി.
വയനാട് സ്വദേശികളായിരുന്ന മറ്റു രണ്ടുപേർ വയനാട്ടിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിലാണു സന്നദ്ധ സേവനം നടത്തിയത്. കൊല്ലം സ്വദേശി പത്തനാപുരത്തുള്ള വൃദ്ധ സദനത്തിലും കണ്ണൂർ സ്വദേശികളായിരുന്ന മറ്റു രണ്ടുപേർ കണ്ണൂരിലെ പ്രൈമറി ഹെൽത്ത് സെന്ററുകളിലുമാണ് 500 മണിക്കൂറിലധികം സേവനം ചെയ്തതെന്നു സിപ്പി സാക്ഷ്യപ്പെടുത്തുന്നു.
എട്ടു പേരും തങ്ങളുടെ സന്നദ്ധ സേവനങ്ങൾ സംബന്ധിച്ചുള്ള ചിത്രങ്ങൾ ആൽബമാക്കി കേശവേന്ദ്രകുമാറിനു നല്കി. രണ്ടു മാസത്തോളം അവ കൃത്യമായി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയാണു കേസ് പിൻവലിക്കുന്നതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കേശവേന്ദ്രകുമാർ കഴിഞ്ഞ ദിവസം കൈക്കൊണ്ടത്.
തങ്ങൾക്കു പെട്ടെന്നു തോന്നിയ ഒരു വികാരമാണു കരി ഓയിൽ ഒഴിക്കാൻ കാരണമായതെന്നും കേശവേന്ദ്രകുമാർ കേസ് പിൻവലിക്കാനുള്ള മനസു കാട്ടിയില്ലായിരുന്നുവെങ്കിൽ തങ്ങൾ എട്ടു പേരുടെയും ജീവിതത്തിൽ തന്നെ അതു കരിനിഴൽ വീഴ്ത്തുമായിരുന്നെന്നും സിപ്പി പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥനു നേർക്ക് അതിക്രമം കാട്ടിയെന്ന കേസ് നിലനില്ക്കുന്നതിനാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലിക്കോ വിദേശ ജോലികൾക്കോ പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഇവർക്ക്. സിപ്പി നുറുദ്ദീൻ സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, അസിസ്റ്റന്റ് കമൻഡാന്റ് ഓഫ് സെൻട്രൽ പോലീസ്, ഡൽഹി പോലീസിൽ എസ്ഐ തുടങ്ങിയ തസ്തികകളിലേക്കു തെരഞ്ഞെടുക്കപ്പെട്ടതാണ്. എന്നാൽ നിയമനത്തിനു തൊട്ടുമുമ്പായി നടന്ന പ്രീ വെരിഫിക്കേഷനിൽ പോലീസ് കേസ് നിലനില്ക്കുന്നതായി കണ്ടതിനാൽ ഒരു തസ്തികയിലേക്കും നിയമനം ലഭിച്ചില്ല. ഇപ്പോൾ റെയിൽവേയുടെ കമേഴ്സ്യൽ ഇൻസ്പെക്ടർ റാങ്ക് പട്ടികയിലുമുണ്ട്.
ഈ കേസിൽ പ്രതിയായ മറ്റൊരാൾ എൽഎൽബി പഠനം പൂർത്തിയാക്കിയെങ്കിലും എൻറോൾ ചെയ്യാൻ കഴിയാതെ നില്ക്കുന്നു. കേസും നൂലാമാലകളും ആയതോടെ പഠനം പൂർത്തിയാക്കാൻ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.
കേശവേന്ദ്ര കുമാറിനെതിരേ നടത്തിയ സമരരീതി നിഷ്ഠുരമായിരുന്നു. എത്ര തവണ ക്ഷമ പറഞ്ഞാലും അധികമാവില്ലെന്നു തങ്ങൾക്കു ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു സഹായകമായ ഒരു തീരുമാനം ഉണ്ടായില്ലായിരുന്നെങ്കിൽ തങ്ങൾ എട്ടുപേരും കോടതി കയറിയിറങ്ങുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളുവെന്നും സിപ്പി പറഞ്ഞു.
സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്ത സ്ഥാപനത്തിലെ അധികാരികളുടെ സാക്ഷ്യപത്രവും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ആൽബവും കേശവേന്ദ്ര കുമാറിനു മുന്നിലെത്തിച്ചതോടെ കേസ് പിൻവലിക്കണമെന്നു കേശവേന്ദ്ര കുമാർ ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്കി. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഒപ്പിട്ട ഓർഡർ ഇറങ്ങിയാൽ മാത്രമേ തുടർനടപടികൾ ഉണ്ടാവുകയുള്ളൂ.
സമരരീതികൾ കൈവിട്ടുപോയപ്പോൾ ഉണ്ടായ നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് ഈ എട്ടു കെഎസ് യുകാർക്കും ബോധ്യമായി.
തോമസ് വർഗീസ്
കൈവിട്ടുപോയ കരി ഓയിൽ സമരം; പ്രായശ്ചിത്തമായി 500 മണിക്കൂർ സാമൂഹ്യസേവനം
12:49 AM Sep 22, 2017 | Deepika.com