കുറ്റിപ്പുറം: കുറ്റിപ്പുറത്തു ലോഡ്ജ് മുറിയിൽ പുറത്തൂർ കാവിലക്കാട് സ്വദേശി ഇർഷാദിനെ (26) ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തി. യുവാവിനൊപ്പമുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശിയായ മുപ്പതുകാരിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. യുവാവിനെ ലോഡ്ജിലെ ജീവനക്കാർ രക്തം പുരണ്ട നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയും ജീവനക്കാരും നാട്ടുകാരും ചേർന്ന് ആംബുലൻസ് വിളിച്ചു വളാഞ്ചേരിയിൽ നടക്കാവിൽ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണു ജനനേന്ദ്രിയം 70 ശതമാനത്തോളം മുറിച്ച നിലയിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
വിദേശത്തായിരുന്ന യുവാവ് ഏതാനും ദിവസം മുമ്പാണു നാട്ടിലെത്തിയത്. യുവതിയും ഇർഷാദും തമ്മിൽ മുമ്പ് രജിസ്റ്റർ വിവാഹം നടത്തിയതായി പറയുന്നു. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടുകാർ യുവാവിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ യുവതി തന്ത്രത്തിൽ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്ന് കൃത്യം നിർവഹിക്കുകയായിരുന്നുവെന്ന് കരുതുന്നു.
തിരൂരിൽ ട്രെയിൻ ഇറങ്ങിയ യുവതി റെയിൽവേ സ്റ്റേഷനു സമീപത്തെ കടയിൽനിന്നു കത്തി വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യംചെയ്തു വരികയാണ്. ചികിത്സയിലുള്ള യുവാവിൽനിന്നുകൂടി മൊഴിയെടുത്തശേഷം പോലീസ് മേൽ നടപടികൾ സ്വീകരിക്കും. ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോടു സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇർഷാദിന്റെ മൊഴി.
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയിൽ
12:39 AM Sep 22, 2017 | Deepika.com