കൊച്ചി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) ദേശീയ ഹെൽത്ത് കണ്‍വൻഷനും 74-ാം വാർഷിക ജനറൽബോഡി യോഗവും കാക്കനാട് രാജഗിരി വിദ്യാപീഠത്തിൽ നാളെ ആരംഭിക്കും.
റിസോഴ്സ് -ഐഡന്റിഫൈ, ഹാർമണൈസ്, ഒപ്റ്റിമൈസ് എന്നതാണു കണ്‍വൻഷന്റെ പ്രമേയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എണ്ണൂറോളം പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാഡമി ഫോർ ലൈഫ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.വിൻചെൻസൊ പാല്യയും വത്തിക്കാൻ പ്രതിനിധികളും കണ്‍വൻഷനിൽ പങ്കെടുക്കും. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ട്, ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഡോ. പ്രകാശ് മല്ലവരപ്പ്, ഡോ. അലക്സ് വടക്കുംതല തുടങ്ങിയവരും കണ്‍വൻഷനിൽ പങ്കെടുക്കുന്നുണ്ട്.
ആതുരശുശ്രൂഷാ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിൽ വിശിഷ്ട സേവനം ചെയ്യുന്നവരെ കണ്‍വൻഷന്റെ ആദ്യദിനത്തിൽ വൈകുന്നേരം നടക്കുന്ന അവാർഡ് നൈറ്റിൽ ആദരിക്കും. സമർപ്പിതരിൽ നിന്നുള്ള ഡോക്ടർ, നഴ്സ്, സോഷ്യൽ വർക്കർ, മറ്റു ജീവനക്കാർ എന്നീ വിഭാഗങ്ങളിലാണു പുരസ്കാരം നൽകുന്നത്. മുഖ്യപ്രമേയത്തിലുള്ള സെഷനുകൾക്കു പുറമേ, അഞ്ചു വിഭാഗങ്ങളിലായി പ്രത്യേക ചർച്ചകളും സമ്മേളനങ്ങളും ഉണ്ടാകും.
നാളെ രാവിലെ ഒന്‍പതിന് ആർച്ച്ബിഷപ് ഡോ.വിൻചെൻസൊ പാല്യ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ചായ് ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു ഏബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ചായ് ദേശീയ കണ്‍വൻഷനും വാർഷികവും കൊച്ചിയിൽ നാളെ
12:20 AM Sep 22, 2017 | Deepika.com