കൊച്ചി : കോഴിക്കോട് ജില്ലാ തല പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയിലെ വിദഗ്ധാംഗം എ.സത്യനാഥൻ, വയനാട് ജില്ലാതല വിദഗ്ധ വിലയിരുത്തൽ സമിതിയംഗം കെ.രാധാകൃഷ്ണ ലാൽ എന്നിവർ തൽസ്ഥാനത്തു തുടരുന്നത് ഹൈക്കോടതി തടഞ്ഞു.
ഇരുവർക്കും മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നാരോപിച്ച് കോഴിക്കോട് സ്വദേശി എം.കെ. ബാബു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഈ പദവികളിലേക്ക് നിയമിക്കുന്നതിന് ബിരുദാനന്തര ബിരുദമോ പ്രഫഷണൽ ബിരുദമോ വേണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ സത്യനാഥന് ബിഎസ്സി ബിഎഡും രാധാകൃഷ്ണ ലാലിന് ബിഎ ബിരുദവും മാത്രമാണുള്ളതെന്ന് ഹർജിയിൽ ആരോപിക്കുന്നു. കഴിഞ്ഞ ജനുവരി ഒന്പതിന് ഹർജി ഫയലിൽ സ്വീകരിച്ച് നോട്ടീസ് ഉത്തരവായെങ്കിലും സത്യനാഥനും രാധാകൃഷ്ണ ലാലിനും വേണ്ടി ആരും ഹാജരായില്ല. മാത്രമല്ല, സർക്കാരും മറുപടി സത്യവാങ്മൂലം നൽകിയില്ല. ഈ സാഹചര്യത്തിലാണ് വിദഗ്ധ സമിതി അംഗങ്ങളായി ഇവർ തുടരുന്നത് തടഞ്ഞത്.
പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അംഗങ്ങൾ തുടരരുത് : ഹൈക്കോടതി
12:20 AM Sep 22, 2017 | Deepika.com