തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയടക്കം സംസ്ഥാന പോലീസ് സേനയിലെ നാലു എഡിജിപിമാർക്കുകൂടി ഡിജിപി പദവി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിക്കുന്നതിനു രണ്ടു ദിവസം മുൻപു നളിനി നെറ്റോയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി ശിപാർശ ചെയ്ത ആർ. ശ്രീലേഖ, അരുണ്‍കുമാർ സിൻഹ (ജൂണിയർ), സുധേഷ്കുമാർ എന്നിവർക്കാണു തച്ചങ്കരിയെ കൂടാതെ ഡിജിപി പദവി നൽകാൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്തു ഡിജിപി പദവിയിലുള്ളവരുടെ എണ്ണം 12 ആയി ഉയർന്നു.
നേരത്തെ സംസ്ഥാനം സ്ഥാനക്കയറ്റം നൽകിയ നാലു ഡിജിപിമാരുടെ പദവി കേന്ദ്ര സർക്കാർ അംഗീകരിക്കാതിരിക്കേയാണ്, 1987 ഐപിഎസ് ബാച്ചിൽപെട്ട ജയിൽ മേധാവി ആർ. ശ്രീലേഖ, കേന്ദ്ര ഡെപ്യൂട്ടേഷനിൽ എസ്പിജിയിൽ ജോലി നോക്കുന്ന അരുണ്‍കുമാർ സിൻഹ, അഗ്നിശമന സേനാ മേധാവി ടോമിൻ തച്ചങ്കരി, എപി ബറ്റാലിയൻ എഡിജിപി സുധേഷ്കുമാർ എന്നിവർക്കു ഡിജിപി പദവി നൽകുന്നത്. ആദ്യ വനിതാ മലയാളി ഡിജിപിയെന്ന ബഹുമതിക്ക് ആർ. ശ്രീലേഖ അർഹയാകും.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ചു നേരത്തെ ഡിജിപിമാരാക്കിയ ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാൻ, സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോ മേധാവി ശങ്കർറെഡ്ഡി, ക്രൈംബ്രാഞ്ച് മേധാവി എ.ഹേമചന്ദ്രൻ, ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിൻ എന്നിവരുടെ പദവി കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇവർക്കു ഡിജിപി റാങ്കിലുള്ള ശന്പളവും ലഭിക്കില്ല. ടി.പി.സെൻകുമാർ വിരമിച്ചതോടെ ഈ കൂട്ടത്തിലുണ്ടായിരുന്ന നിർമൽചന്ദ്ര അസ്താനയ്ക്കു ഡിജിപി പദവി ലഭിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജേക്കബ്തോമസ്, ഋഷിരാജ് സിംഗ് എന്നിവരെയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. കേഡർ തസ്തികയായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ സ്ഥാനവും ലോക്നാഥ് ബെഹ്റയ്ക്കു നൽകിയിട്ടുള്ളതിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ മുറുമുറുപ്പുണ്ട്.
നാലു പേർക്കുകൂടി ഡിജിപി പദവി
01:34 AM Sep 21, 2017 | Deepika.com