അടൂർ: വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവ സഭ കടന്നുപോകുന്നതെന്നു സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ചു മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് "തീച്ചൂളയിലെ സഭ സംസാരിക്കുന്നു’ എന്ന പ്രത്യേക പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രദേശത്തെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഉന്മൂലനം ചെയ്യുകയാണ്. ഒരു കാലത്തു തുർക്കികളുടെ ഭരണത്തിൽ അർമീനിയൻ സഭ ഇതേപോലെ ഉന്മൂലനം ചെയ്യപ്പെട്ടു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ലോകത്തിന്റെ ഒരു കോണിൽ ഒരു കൂട്ടം ആളുകൾ ആക്രമിക്കപ്പെടുകയാണ്. കൂട്ടക്കൊലയാണ് അവിടെ നടക്കുന്നത്. ഇറാക്കിലെ ഒരു രൂപതയിലെ അര ലക്ഷത്തോളം പേരെ ഒരാഴ്ച സമയത്തിനുള്ളിൽ കാണാതായി. ഇന്നവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ പ്രവാസികളായി മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നോ എന്നൊന്നും അറിയില്ല. ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ജീവിക്കുന്നത്. ഈ ഒരു വിശ്വാസത്തിന്റെ കരുത്തിലാണ് ഇന്നു ലോകത്തു സഭ മുന്നേറുന്നത്. വിശ്വാസ വീരരായ രക്തസാക്ഷികൾക്കു സഭ നൽകുന്നതു വലിയ പ്രാധാന്യമാണ്.
ലോകത്തിലെ വിവിധങ്ങളായ സാഹചര്യത്തിലും ഇന്ത്യയിൽ ജനാധിപത്യം നിലനിന്നുവരുന്നുവെന്നതു സന്തോഷകരമാണ്. ആരാധനയിലും വിശ്വാസത്തിലും ഒരേമനസുള്ള ഒരു വിശ്വാസസമൂഹത്തിന്റെ സ്നേഹവും കരുതലും താൻ അനുഭവിച്ചറിയുകയാണെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
സഭയുടെ ജീവിക്കുന്ന രക്തസാക്ഷികളും സുവിശേഷ സാക്ഷ്യങ്ങളുമാണു പശ്ചിമേഷ്യയിലുള്ളതെന്ന് അധ്യക്ഷ പ്രസംഗത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പ്രാർഥനയുടെ ശക്തിയിൽ ഇവരോട് ഐക്യപ്പെടുക മാത്രമാണു നമുക്കു ചെയ്യാനുള്ളത്. ഒപ്പം ആ സഭയെയും സഭാ മക്കളെയും കരുതാനുള്ള ദൗത്യവും നമ്മുടേതാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സുവിശേഷത്തിന്റെ സാക്ഷികളായി പ്രവർത്തിക്കുന്പോൾ അഭിമാനമുണ്ടെന്നു കെയ്റോ ആർച്ച് ബിഷപ് യൂസഫ് ഹാനോഷ് പറഞ്ഞു. പരിശുദ്ധ കുർബാനയുടെ ശക്തിയാണു വിശ്വാസികൾക്കുള്ളത്. ഭീഷണികളുടെ മധ്യത്തിൽ വിശ്വാസത്തിന്റെ തീക്ഷണത മുറുകെപിടിക്കാൻ സഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തു നഷ്ടപ്പെട്ടാലും തങ്ങൾ വിശ്വാസത്തിനുവേണ്ടി നിലനിൽക്കുമെന്നതാണ് പശ്ചിമേഷ്യയിലെ സഭാവിശ്വാസികളുടെ ശക്തിയെന്നു സന്ദേശം നൽകിയ ക്നാനായ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പറഞ്ഞു. വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, മാർത്തോമ്മാ സഭയിലെ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ എന്നിവരും മലങ്കര കത്തോലിക്കാ സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുത്തു. ഡോ.ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത സ്വാഗതം പറഞ്ഞു.
ബിജു കുര്യൻ
പശ്ചിമേഷ്യയിലെ ക്രൈസ്തവപീഡനം വിവരിച്ചു പാത്രിയർക്കീസ് ബാവ
01:34 AM Sep 21, 2017 | Deepika.com