തിരുവനന്തപുരം: മുൻ വ്യവസായമന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമനക്കേസ് അവസാനിപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. ജയരാജനെതിരേ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന, വിജിലൻസ് നിയമോപദേഷ്ടാവ് സി.സി. അഗസ്റ്റിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. കേസ് തുടരാനാവില്ലെന്ന റിപ്പോർട്ട് മൂന്നു ദിവസത്തിനകം വിജിലൻസ് കോടതിയിൽ നൽകും. ഒപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.
2016 ഒക്ടോബറിലാണ് ഇ.പി ജയരാജന്റെ ഭാര്യാ സഹോദരി പി.കെ. ശ്രീമതി എംപിയുടെ മകൻ സുധീർ നന്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ എംഡിയായി, ഇ.പി ജയരാജൻ മന്ത്രിയായിരിക്കെ നിയമിച്ചത്. നിയമനം വിവാദമായതോടെ മൂന്നാം ദിവസം റദ്ദാക്കി. പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിർദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ഗൂഢാലോചന, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങൾ ചുമത്തി ജയരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു.
എന്നാൽ, വിവാദ നിയമനം റദ്ദാക്കിയതിനാലും സുധീർ നന്പ്യാർ സ്ഥാനം ഏറ്റെടുക്കാത്തതിനാലും ആരും സാന്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ നിയമാവലി പ്രകാരം നിയമനത്തിൽ അപാകതയൊന്നുമില്ലെന്നുമാണു വിജിലൻസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
നിയമനം റദ്ദാക്കിയ സാഹചര്യത്തിൽ ജയരാജനടക്കമുള്ളവർ എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്നു വ്യക്തമാക്കണമെന്നും എന്തടിസ്ഥാനത്തിലാണു കേസെടുത്തതെന്നു വിശദമാക്കണമെന്നും ഹൈക്കോടതി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥനോടു നിർദേശിച്ചിരുന്നു.
ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു
01:34 AM Sep 21, 2017 | Deepika.com