തിരുവനന്തപുരം: മലയോര ഹൈവേ 2019ലും തീരദേശ ഹൈവേ 2020ലും പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ട അധികൃതർക്കു നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രണ്ടു ഹൈവേകളുടെയും പുരോഗതി വിലയിരുത്തി.
കാസർഗോഡ് നന്ദാരപ്പടവു മുതൽ പാറശാല വരെ 1251 കിലോമീറ്ററിലാണു മലയോര ഹൈവേ നിർമിക്കുന്നത്. പദ്ധതിക്കാവശ്യമായ 3,500 കോടി രൂപ കിഫ്ബിയിൽനിന്നു ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെ മലയോര ഹൈവേ കടന്നുപോകും.ആദ്യഘട്ടമായി ഈ ജില്ലകളിലെ 25 റീച്ചുകളിലെ നിർമാണം ഈ വർഷംതന്നെ ആരംഭിക്കും. പദ്ധതി രണ്ടു വർഷം കൊണ്ടു പൂർത്തിയാക്കാൻ കഴിയുമെന്നു പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു.
തീരദേശ ഹൈവേ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം പൂവാർ വരെ 623 കിലോമീറ്ററിലാണു നിർമിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോട് ഇങ്ങനെ ഒൻപതു ജില്ലകളിലൂടെ ഹൈവേ കടന്നുപോകും.വല്ലാർപാടം,കൊല്ലം,വിഴിഞ്ഞം തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും തീരദേശ ഹൈവേ ബന്ധിപ്പിക്കും.
ദേശീയപാതയിലെ ഗതാഗത്തിരക്കു കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവിൽ തീരദേശ ഹൈവേ പണിയുന്നത്.
മലയോര ഹൈവേ 2019ലും തീരദേശ ഹൈവേ 2020ലും പൂർത്തിയാക്കാൻ നിർദേശം
01:34 AM Sep 21, 2017 | Deepika.com