തിരുവനന്തപുരം: ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ 610 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും തസ്തികകൾ ഇതിൽ പെടും. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ഒൻപത് അധിക തസ്തിക സൃഷ്ടിക്കും.
തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ കാർഡിയോവാസ്കുലർ തൊറാസിക് വിഭാഗത്തിൽ 14 തസ്തികകളും കാത്ത് ലാബിൽ 19 തസ്തികകളും സൃഷ്ടിക്കും.
•മൂന്നു പുതിയ ഐടിഐകൾ. കാസർഗോഡ് ജില്ലയിലെ കോടോം-ബേളൂർ, കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ പുതിയ ഐടിഐ ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ തസ്തികകളും സൃഷ്ടിക്കും. ഐടിഐയ്ക്കുളള സ്ഥലവും കെട്ടിടവും ഫർണിച്ചറും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണു തീരുമാനം.
• കൃഷിവകുപ്പിനു കീഴിലെ ഓയിൽപാം ഇന്ത്യാ ലിമിറ്റഡിലെ സ്റ്റാഫ്, ഓഫീസർ വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കും. .
• പൊതുമരാമത്ത് വകുപ്പിൽ 2014 ജൂലൈ ഒന്നിന് സർവീസിലുണ്ടായിരുന്ന എണ്പത് എസ്എൽആർ ജീവനക്കാരുടെ ശന്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.
• അന്തരിച്ച എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രതിമ നിർമിക്കാൻ ചെലവായ പത്തുലക്ഷം രൂപ ശില്പി കാനായി കുഞ്ഞിരാമനു നൽകാനുളള മുൻ സർക്കാരിന്റെ തീരുമാനം അംഗീകരിച്ചു തുക അനുവദിക്കും.
• കെമിക്കൽ എക്സാമിനേഷൻസ് ലബോറട്ടറി വകുപ്പിന്റെ എറണാകുളം റീജണൽ ലബോറട്ടറിയിൽ പുതിയ ഡിസ്റ്റിലറി ഡിവിഷൻ തുടങ്ങാൻ അനുമതി നൽകി.
• ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തെന്മല കറവൂർ ശരത് ഭവനിൽ സുമാസുബ്രഹ്മണ്യനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു മൂന്നു ലക്ഷം രൂപ അനുവദിച്ചു. സാന്പത്തികമായി വിഷമിക്കുന്ന സുമയുടെ തുടർ ചികിത്സയ്ക്കുളള ചെലവ് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ വഹിക്കണം.
• കാട്ടാക്കട, പൊട്ടൻക്കാവ്, നെല്ലിക്കാട്, ചീനിവിള, ഉൗന്നാൻപാറ, തൂങ്ങാംപാറ, തിരളികുഴി, മുണ്ടുക്കോണം റോഡ് പുനരുദ്ധാരണത്തിന് 15 കോടി രൂപ കിഫ്ബിയിൽനിന്ന് ലഭ്യമാക്കാൻ മന്ത്രിസഭ അനുമതി നൽകി. കേരള റോഡ് ഫണ്ട് ബോർഡിനെ നിർമാണം ഏൽപ്പിക്കും.
പുതുതായി അനുവദിച്ച ഏഴു പോലീസ് സ്റ്റേഷനുകളിലായി 320 തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകി.
ആർദ്രം പദ്ധതി : 610 പുതിയ തസ്തിക വരും
01:17 AM Sep 21, 2017 | Deepika.com