തിരുവനന്തപുരം: കയർ സഹകരണ സംഘങ്ങളുടെ ആധുനികവത്കരണത്തിനും വിപണന സാധ്യത വളർച്ചയ്ക്കും 200 കോടിയുടെ പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. നാഷണൽ കോ- ഓപറേറ്റീവ് ഡവലപ്പ്മെന്റ് കോർപറേഷനിൽനിന്ന് 200 കോടി രൂപയുടെ സഹായം ലഭിക്കാൻ മന്ത്രി തോമസ് ഐസക് സമർപ്പിച്ച വിശദ റിപ്പോർട്ടാണു മന്ത്രിസഭ അംഗീകരിച്ചത്.
ആധുനിക യന്ത്രങ്ങൾ വാങ്ങുന്നതിനാണു പ്രധാന പരിഗണന. സഹകരണ മേഖലയിലുള്ള കയർപിരി യൂണിറ്റുകളാകും ആധുനികവത്കരിക്കുക. നിലവിൽ കയർ നെയ്താണു മറ്റ് ഉത്പന്നങ്ങൾ നിർമിക്കുന്നത്. കയർ നെയ്യാതെ ചകിരി നാരുകൾ നെയ്ത് ജിയോ ടെക്സ്റ്റയിൽസുകൾ നിർമിക്കുന്ന ഫീഡിൽ ഫെൽറ്റ് സാങ്കേതിക വിദ്യാ യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി കയർ തൊഴിലാളികൾക്കു പ്രതിവർഷം 200 മുതൽ 220 വരെ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ കഴിയും.
ഇതോടൊപ്പം ഇന്ത്യയിലും വിദേശത്തും അടക്കം കയറിന്റെ വിപണന സാധ്യതകൾ വർധിപ്പിക്കാനുള്ള മാർക്കറ്റിംഗ് സംവിധാനങ്ങൾ ഒരുക്കും. പരന്പരാഗത വ്യവസായ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണു പദ്ധതി നടപ്പാക്കുന്നത്. ഇവയെല്ലാം ഉൾക്കൊള്ളുന്ന പദ്ധതി രൂപരേഖയാണ് അംഗീകരിച്ചത്. അടുത്ത അഞ്ചു വർഷത്തിനകം 1,200 കോടി രൂപയുടെ വികസന പദ്ധതി കയർ മേഖലയിൽ നടപ്പാക്കുകയാണു സർക്കാർ ലക്ഷ്യം.
കയർ മേഖലയ്ക്കു പുതിയ യന്ത്രങ്ങൾ; 200 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
01:10 AM Sep 21, 2017 | Deepika.com