നെടുമ്പാശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രതിരിച്ച തീര്‍ഥാടകര്‍ ഇന്നു മുതല്‍ നെടുമ്പാശേരിയില്‍ മടങ്ങിയെത്തും. പ്രാദേശിക സമയം ഇന്നലെ രാത്രി 10.10ന് മദീന വിമാനത്താവളത്തില്‍ നിന്നു സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിച്ച ആദ്യ സംഘം ഹാജിമാര്‍ ഇന്നു പുലര്‍ച്ചെ 5.45ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
എസ്.വി 5346 നമ്പര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തുന്ന ആദ്യ സംഘത്തില്‍ 300 പേരാണ് ഉണ്ടാകുക. ഹാജിമാരെ സ്വീകരിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
വിമാനമിറങ്ങി ടെര്‍മിനലിലെത്തുന്ന ഹാജിമാര്‍ക്ക് വിശ്രമിക്കാനും നമസ്കരിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് ലഘുഭക്ഷണവും ഇവിടെ നിന്നു നല്‍കും. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഹാജിമാരെ ലഗേജുകള്‍ അടക്കം വളണ്ടിയര്‍മാര്‍ ടി 3 ക്ക് പുറത്ത് സജ്ജമാക്കിയിട്ടുള്ള ഹജ്ജ് ഹെല്പ് ഡെസ്കില്‍ എത്തിക്കും. ടി 3 ടെര്‍മിനലിന്റെ വടക്ക് ഭാഗത്തുള്ള 19,20 നമ്പര്‍ പില്ലറുകള്‍ക്കിടയിലാണ് ഹെല്പ് ഡെസ്ക് ഒരുക്കിയിട്ടുള്ളത്. അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ഹാജിമാര്‍ക്ക് ഇവിടെ നിന്നു വിതരണം ചെയ്യും. ഹാജിമാരുടെ മടക്കയാത്രയ്ക്കായി 39 സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാളെ മൂന്നു വിമാനങ്ങളിലായി 900 പേര് കൂടി നെടുമ്പാശേരിയിലെത്തും.
ഹാജിമാരുടെ മടക്കയാത്ര സംബന്ധിച്ച് ക്രമീകരണങ്ങള്‍ക്കായി ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ വിമാനത്താവളത്തില്‍ ആരംഭിച്ചു. ഹാജിമാരുടെ സേവനത്തിനായി പ്രത്യേക മെഡിക്കല്‍ സംഘവും ടെര്‍മിനലില്‍ ക്രമീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന ഹാജിമാരെ അടിയന്തിരമായി അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് മുഴുവന്‍ സമയ ആംബുലന്‍സ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ് തീർഥാടകർ ഇന്നു മുതൽ മടങ്ങിയെത്തും
01:10 AM Sep 21, 2017 | Deepika.com