കാക്കനാട് (കൊച്ചി): മുംബൈയിൽനിന്നു കൊച്ചിയിലേക്കു നന്പർപ്ലേറ്റില്ലാതെ എത്തിയ കൂറ്റൻ റെഫ്രിജേറേറ്റർ വാൻ മോട്ടോർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കന്പനിയുടെ ചോക്ലേറ്റുമായി എറണാകുളം രവിപുരത്തുള്ള ഗോഡൗണിലേക്ക് വന്ന നാഷണൽ പെർമിറ്റ് ലോറിയാണ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ ജോർജ് തോമസിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പിടിയിലായത്.
ഹരിയാനയിലെ ഗുഡ്ഗാവിലാണു വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 39 അനുസരിച്ച് ചരക്കുവാഹനങ്ങളുടെ മുൻപിലും പിറകിലും ഇരുവശത്തും മഞ്ഞ ബോർഡിൽ കറുത്ത അക്ഷരത്തിൽ വാഹനനന്പർ വൃക്തമായി രേഖപ്പെടുത്തണമെന്നാണു നിയമം. അന്തർസംസ്ഥാന ചരക്കു വാഹനങ്ങളാണെങ്കിൽ നാലു വശത്തും നാഷണൽ പെർമിറ്റെന്ന് എഴുതണമെന്നും നിയമപ്രകാരമുള്ള സിഗ്നലുകൾ രേഖപ്പെടുത്തണമെന്നുമുണ്ട്.
എന്നാൽ ഇതൊന്നും വാഹനത്തിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നും കന്പനി നൽകിയ വാഹനവുമായി പോരികയായിരുന്നെന്നുമുള്ള വിചിത്രമായ മറുപടിയാണു ഡ്രൈവർ നൽകിയത്. മുംബൈയിൽനിന്നു കേരളം വരെയുള്ള യാത്രയിൽ നിരവധി ചെക്ക്പോസ്റ്റുകൾ കടന്നെത്തിയ വാഹനം ഒരിടത്തും പിടിക്കപ്പെടാത്തത് അന്പരിപ്പിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിൽ തമിഴ്നാട് സ്വദേശിയായ ഒരു ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇയാൾക്ക് ഒരു സഹായി പോലുമില്ലായിരുന്നു. പരിശോധനയിൽ വാഹനത്തിന്റെ മറ്റു രേഖകളെല്ലാം കൃത്യമാണ്. വാഹനത്തിൽ നന്പർ പതിപ്പിക്കാൻ നിർദേശിച്ച ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പ് നിയമമനുസരിച്ചു 5000 രൂപ പിഴ ഈടാക്കി.
നന്പർപ്ലേറ്റില്ലാതെ മുംബൈയിൽ നിന്നു കൊച്ചി വരെ
01:00 AM Sep 21, 2017 | Deepika.com