തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അനധികൃത കൈയേറ്റങ്ങളെ സംബന്ധിച്ച പരാതിയിൽ വിജിലൻസ് നിയമോപദേശം തേടി. വിജിലൻസ് നിയമോപദേഷ്ടാവ് സി.സി അഗസ്റ്റിനോടാണു നിയമോപദേശം തേടിയത്.
തോമസ് ചാണ്ടിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർകൂടിയായ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു വിജിലൻസിന്റെ നീക്കം. കുട്ടനാട്ടിൽ സ്ഥിതിചെയ്യുന്ന മന്ത്രിയുടെ റിസോർട്ടായ ലേക്ക് പാലസിനു മുൻവശത്തുള്ള റോഡ് റിസോർട്ട് വരെ മാത്രം ടാർ ചെയ്തത് അധികാര ദുർവിനിയോഗവും പൊതുധനത്തിന്റെ ദുരുപയോഗവുമാണെന്നു പ്രതിപക്ഷ നേതാവ് വിജലൻസ് ഡയറക്ടർക്കു നൽകിയ പരാതിയിൽ പറയുന്നു.
മന്ത്രിയുടെ ടൂറിസം കന്പനിയുടെ മാനേജരുടെ പേരിലുള്ള നിലം കായൽ ഡ്രഡ്ജ് ചെയ്തെടുത്ത് മണ്ണും ചെളിയും ഉപയോഗിച്ചു നികത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടെ ന്നും പരാതിയിൽ പറയുന്നു.
മിച്ച ഭൂമിയായി പിടിച്ചെടുത്തു കർഷകർക്കു വിതരണം ചെയ്ത മാർത്താണ്ഡം കായൽ നിലം നികത്തിയതു ഗുരുതരമായ കുറ്റമാണ്.
തോമസ് ചാണ്ടി മന്ത്രി എന്ന നിലയിലും എംഎൽഎ എന്ന നിലയിലും തന്റെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്നും അതിനാൽ നിഷ്പക്ഷമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും വിജിലൻസ് മേധവിയ്ക്കു നൽകിയ പരാതിയിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
തോമസ് ചാണ്ടിക്ക് എതിരേ വിജിലൻസ് നിയമോപദേശം തേടി
12:50 AM Sep 21, 2017 | Deepika.com