തിരുവനന്തപുരം: ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കു മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമഭേദഗതി വരും. ഇത് ഓർഡിനൻസായി ഇറക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കാനുളള കരടു ബില്ലാണ് അംഗീകരിച്ചത്.
ഇതിനായി 2003ലെ കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കണ്‍സർവേഷൻ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. വ്യവസായ മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും ജല സ്രോതസുകളിൽ തള്ളുന്നതിനു നിലവിലുള്ള നിയമത്തിൽ വിലക്കുണ്ട്. 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴയും ആറു മാസം മുതൽ ഒരു വർഷം വരെ തടവുമാണു നിലവിലുള്ള നിയമം അനുസരിച്ചുള്ള ശിക്ഷ. മാലിന്യങ്ങൾ, വിസർജ്യ വസ്തുക്കൾ, മലിന ജലം തുടങ്ങിയവ ജല സംഭരണികളിലും മറ്റു ജലസ്രോതസുകളിലും തള്ളരുതെന്ന പുതിയ വകുപ്പ് നിയമത്തിൽ എഴുതി ചേർത്തിട്ടുണ്ട്. ഒരു വിധത്തിലും ജലം മലിനമാക്കാൻ പാടില്ല.
ജലവിഭവ വകുപ്പിനു കീഴിലുള്ള ഡാമുകളുടെ 500 മീറ്ററിനുള്ളിൽ മണൽ വാരുന്നതിനു നിലവിലുള്ള നിയമം അനുസരിച്ചു വിലക്കുണ്ട്. ഇതു ലംഘിച്ചാൽ രണ്ടു വർഷം തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. ഇതു മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയുമായി കൂട്ടി. ഈ നിയമം അനുസരിച്ചുള്ള ശിക്ഷ വിധിക്കാനുള്ള അധികാരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതികൾക്കു നൽകി.
കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ഉറപ്പാക്കും.ഡാം സുരക്ഷാ അഥോറിറ്റിയിൽ ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ അംഗമാക്കാനുള്ള വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വെള്ളത്തിൽ മാലിന്യമെറിഞ്ഞാൽ തടവുശിക്ഷ
12:50 AM Sep 21, 2017 | Deepika.com