അടൂർ: മലങ്കര കത്തോലിക്കാ സഭയുടെ 87-ാമത് പുനരൈക്യവാർഷിക സംഗമത്തിന്റെ സമാപനവും സഭയിലെ രണ്ടു മെത്രാൻമാരുടെ സ്ഥാനാഭിഷേകവും ഇന്ന് അടൂരിൽ നടക്കും. മൂന്നു ദിവസമായി അടൂരിൽ നടന്നുവരുന്ന പുനരൈക്യസഭാ സംഗമത്തിന്റെ സമാപനം ഉച്ചയോടെയാണ്.
രാവിലെ എട്ടിന് മാർ ഈവാനിയോസ് നഗറിലെ (ഗ്രീൻവാലി കണ്വൻഷൻ സെന്റർ) പ്രത്യേകം തയാറാക്കിയ മദ്ബഹായിൽ മെത്രാഭിഷേക ശുശ്രൂഷയ്ക്കു മുന്നോടിയായി ആഘോഷമായ പൊന്തിഫിക്കൽ കുർബാന ആരംഭിക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ മെത്രാപ്പോലീത്ത എന്നിവർക്കു രാവിലെ എട്ടിന് ആരാധനക്രമപരമായ സ്വീകരണം.
തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിൽ കുർബാന തുടങ്ങും. ആർച്ച്ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ മെത്രാപ്പോലീത്ത വചനസന്ദേശം നൽകും. കുർബാനയുടെ മധ്യത്തിലായി മെത്രാഭിഷേക ശുശ്രൂഷകൾ ആരംഭിക്കും. സഭയുടെ കൂരിയ ബിഷപ്പായി മോണ്‍.ഡോ.യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാനും പുത്തൂർ രൂപതയുടെ ബിഷപ്പായി മോണ്‍.ഡോ. ഗീവർഗീസ് കാലായിൽ റന്പാനും അഭിഷിക്തരാകും. കുർബാനയിൽ മദ്ബഹായിൽ പ്രത്യേക സ്ഥലത്തു മുട്ടുകുത്തി നിൽക്കുന്ന അഭിനവ ബിഷപ്പുമാരെ പരിശുദ്ധാത്മാഭിഷേകത്തിനുവേണ്ടിയുള്ള പ്രത്യേക പ്രാർഥനകൾ നടത്തി സ്ഥാനവസ്ത്രങ്ങളും ചിഹ്നങ്ങളും നൽകി പുതിയ പേരുകൾ നൽകി മെത്രാൻമാരായി അഭിഷേകംചെയ്യും. കർദിനാളിനൊപ്പം സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ അംശവസ്ത്രങ്ങൾ അണിഞ്ഞ് ശുശ്രൂഷകളിൽ സഹകാർമികരാകും.
വിശുദ്ധ കുർബാനയുടെ പൂ ർത്തീകരണത്തുടർന്ന് പുനരൈക്യവാർഷിക സമാപന സന്ദേശം കർദിനാൾ നൽകും. തുടർന്ന് അടുത്ത പുനരൈക്യ വാർഷിക സമ്മേളന സ്ഥലത്തേക്കു പതാക കൈമാറുന്നതോടെ സമാപനമാകും.
രാവിലെ അടൂർ തിരുഹൃദയ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശയുടെ ഭാഗമായി ഇന്നലെ രാവിലെ നടന്ന സമൂഹബലിക്കു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.
പുനരൈക്യ വാർഷികത്തോടനുബന്ധിച്ച സഭയിലെ അല്മായ, യുവജന, ബാല, മാതൃസംഗമങ്ങൾ വിവിധ വേദികളിൽ നടന്നു. വൈകുന്നേരം സുവിശേഷ സന്ധ്യയ്ക്ക് ഫാ.ദാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകി.
അടൂരിൽ പ്രാർഥനാനിറവിൽ മെത്രാഭിഷേകം; പുനരൈക്യ വാർഷികം ഇന്ന്
12:50 AM Sep 21, 2017 | Deepika.com