പത്താം ക്ലാസ് പഠനം കഴിഞ്ഞു നിൽക്കുന്ന സമയം. സെമിനാരിയിൽ ചേർക്കുന്നതിനേക്കുറിച്ച് അഭിപ്രായം ചോദിക്കാൻ കൊച്ചുതുണ്ടിൽ ജോണ് എന്ന ചെറുപ്പക്കാരനുമായി ചിറ്റപ്പൻ പി.പി. സാമുവൽ ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിനടുത്തെത്തി.
വൈദികനാകാൻ ഇഷ്ടമാണോ എന്നു മാറോടുചേർത്തുനിർത്തി ഗ്രിഗോറിയോസ് തിരുമേനി ചോദിച്ചു. അതേ എന്നു പറയാൻ മാത്രമേ ആ പതിനഞ്ചുകാരനു കഴിയുമായിരുന്നുള്ളു. മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോഴും മോണ്. ഡോ. യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാൻ ആ വാക്കിൽ നിന്നുള്ള ആത്മീയ സന്തോഷം അനുഭവിക്കുകയാണ്.
ദൈവത്തിന്റെ കരുണയാണ് ആ വാക്കുകളിലൂടെ ജോണ് കൊച്ചുതുണ്ടിൽ അന്ന് അനുഭവിച്ചറിഞ്ഞത്. ജീവിതത്തിലുടനീളം മുന്നോട്ടു നയിക്കുന്നതും അതേ കരുണ തന്നെ. പൗരോഹിത്യവും മെത്രാൻ പദവിയുമെല്ലാം തന്റെ മേന്മ കൊണ്ടു ലഭിച്ചതല്ല എന്ന് മോണ്. യൂഹാനോൻ കൊച്ചുതുണ്ടിൽ ഓരോ നിമിഷവും തിരിച്ചറിയുന്നു. ആ കാരുണ്യം നിലച്ചാൽ പ്രപഞ്ചത്തിനു തന്നെ നിലനിൽപ്പില്ല. അതുകൊണ്ടു തന്നെയാകും ‘ദൈവകരുണ സർവപ്രധാനം’എന്ന ആദർശവാക്യം അദ്ദേഹം തെരഞ്ഞെടുത്തതും.
മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ്പായും യൂറോപ്പിലെയും ഓഷ്യാനിയയിലെയും അപ്പസ്തോലിക് വിസിറ്റേറ്ററായും നിയമിതനാകുന്ന മോണ്. യൂഹാനോൻ കൊച്ചുതുണ്ടിൽ റന്പാൻ മെത്രാഭിഷേകത്തിനു മുന്നോടിയായി സ്വന്തം വിശ്വാസത്തേക്കുറിച്ചും വീക്ഷണങ്ങളേക്കുറിച്ചും മെത്രാൻ പദവി നൽകുന്ന ഉത്തരവാദിത്വങ്ങളേക്കുറിച്ചും ദീപികയോടു സംസാരിച്ചു. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
? മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനെ എങ്ങനെ നോക്കിക്കാണുന്നു.
= ദൈവത്തിനോടു നന്ദിയുടെ മനസ് മാത്രം. അതിരു കവിഞ്ഞ സന്തോഷമില്ല. എന്റെ പൗരോഹിത്യ ജീവിതത്തിൽ തന്നെ ഞാൻ സംതൃപ്തനാണ്. അതിലും വലിയ സ്ഥാനം തന്നപ്പോൾ കൂടുതൽ ശുശ്രൂഷയ്ക്കുള്ള അവസരമായി കാണുന്നു.
? സഭാഭരണത്തിലെ സ്വന്തം ഉത്തരവാദിത്വത്തേക്കുറിച്ച്
= ആത്മീയതയിലും പാരന്പര്യത്തിലും ആരാധനയിലും സഭയെ വളർത്തുക എന്നതു തന്നെ പ്രധാന ഉത്തരവാദിത്വം. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ വിശ്വാസികളെ വളർത്തിയെടുക്കണം. മലങ്കര മക്കൾ എന്ന് അഭിമാനത്തോടെ പറയുവാൻ അവരെ പ്രേരിപ്പിക്കണം.
? ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നു നിലനിൽക്കുന്ന അരക്ഷിതാവസ്ഥയേക്കുറിച്ച്.
= ഭയം നമുക്കാവശ്യമില്ല. സഭയെ സംബന്ധിച്ചിടത്തോളം പീഡനങ്ങൾ എല്ലാക്കാലത്തുമുണ്ടായിരുന്നു എന്നു ചരിത്രം പരിശോധിച്ചാൽ മനസിലാകും. മാധ്യമങ്ങളുടെ സാന്നിധ്യം വർധിച്ചതോടെ എല്ലാവരും കൂടുതൽ കാര്യങ്ങൾ അറിയുന്നു എന്നു മാത്രം. ക്രൈസ്തവ പാരന്പര്യവും അതിൽ അധിഷ്ഠിതമായ സ്നേഹവും പുലർത്താമെങ്കിൽ ഒരു പീഡനവും നമുക്കു പ്രശ്നമാകില്ല. മറ്റുള്ളവർ നമ്മെ അംഗീകരിക്കും. നല്ല മനുഷ്യർ ലോകത്തു ധാരാളമുണ്ട്. ആരെയും മാറ്റി നിർത്തിയോ ഏതെങ്കിലും ഒന്നിനോടു ചേർന്നു നിന്നോ അല്ല, മൈത്രിയിലും സ്നേഹത്തിലും പോകുകയാണു വേണ്ടത്.
? ആധുനിക കാലഘട്ടത്തിൽ മലങ്കരസഭയുടെ പ്രവർത്തനത്തിലെ കാഴ്ചപ്പാട് എന്തായിരിക്കണം.
= മലങ്കര കത്തോലിക്കാ സഭയ്ക്ക് മാർ ഈവാനിയോസ് പിതാവ് വ്യക്തമായ കാഴ്ചപ്പാട് പകർന്നു തന്നിട്ടുണ്ട്. മിഷൻ ചൈതന്യം നിലനിർത്തുക, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസ- ആതുരമേഖലകളിലെ ശുശ്രൂഷ, കുടുംബങ്ങളുടെ ആത്മീയ ഭദ്രത ഉറപ്പാക്കുക, സഭകളുടെ ഐക്യത്തിനായി പ്രവർത്തിക്കുക എന്നിവയാണ് അവ. അതിനപ്പുറമൊരു കാഴ്ചപ്പാട് ഇക്കാലത്തും ആവശ്യമില്ല. അദ്ദേഹത്തിന്റെ പിൻഗാമികൾ ഇന്നും തുടർന്നു വരുന്നതും അതു തന്നെയാണ്. ഇതു തുടരാനാണ് എന്റെയും നിയോഗം.
? സഭയുടെ പ്രവർത്തനങ്ങളേക്കുറിച്ച് പൊതുമണ്ഡലത്തിൽ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയർത്തിക്കൊണ്ടു വരുന്ന കാലഘട്ടമാണിത്. എങ്ങനെ കാണുന്നു.
= സഭയുടെ മേഖലകൾ കൈയടക്കാൻ മറ്റു ശക്തികൾ ഇന്നു ശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സഭയുടെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ ഇവർ തന്നെ സഭയുടെ ശുശ്രൂഷകളെ അംഗീകരിക്കുന്നുമുണ്ട്. മറ്റേതോ പിൻബലത്തിൽ ഇക്കൂട്ടർ ഇങ്ങനെ പ്രചരിപ്പിക്കുന്നു എന്നു മാത്രം. സഭയുടെ പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ അതു ചെയ്യണം. ആത്മപരിശോധന നടത്താൻ സഭ തയാറാകണം. പക്ഷേ, ചെയ്ത കാര്യങ്ങളേക്കുറിച്ച് വേണ്ട വിധത്തിൽ ബോധവത്കരിക്കാൻ സഭയ്ക്കു കഴിയുന്നില്ല എന്ന തോന്നലുണ്ട്. നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന സ്നേഹവീട് നോക്കുക. സർക്കാർ ആശുപത്രികൾ തള്ളിയ നൂറിലധികം മാനസികരോഗികൾ കുടുംബം പോലെ അവിടെ ജീവിക്കുകയാണ്. ഇവിടെ നടക്കുന്ന ശുശ്രൂഷകൾ ആരറിയുന്നു? അതുപോലെ എച്ച്ഐവി ബാധിതരുടെ മക്കൾ, കുഷ്ഠരോഗികൾ തുടങ്ങിയവർക്കായി ഒക്കെയുള്ള ശുശ്രൂഷകൾ നടക്കുന്നു. ഇതു തിരിച്ചറിയും എന്നു പ്രതീക്ഷിക്കുകയാണ്.
? കൂരിയ മെത്രാൻ എന്ന നിലയിൽ മലങ്കര സഭയുടെ ഭരണനിർവഹണം ഭാരിച്ച ഉത്തരവാദിത്വമായിരിക്കില്ലേ.
= പുതിയ നിയോഗത്തിൽ ഒട്ടും ഭയപ്പാടില്ല. ദീർഘകാലം ഇതുപോലുള്ള പദവികളിൽ ശുശ്രൂഷ നടത്തിയിട്ടുണ്ട്. കൂരിയയിൽ വൈസ് ചാൻസലറായും മേജർ അതിരൂപതയിൽ ചാൻസലറായുമുള്ള പ്രവർത്തനപരിചയവും സഭാനിയമത്തിലുള്ള അനുഭവജ്ഞാനവും സഹായകരമാകുമെന്നു കരുതുന്നു. കർദിനാൾ തിരുമേനിയെ ഭരണകാര്യങ്ങളിൽ സഹായിക്കുക, മലങ്കര സഭയുടെ പൊതുവായ ഭരണക്രമത്തിൽ ഇടപെട്ടു നിർദേശങ്ങൾ നൽകുക, മലങ്കര സഭയെ സഭയായി കണ്ട് ശുശ്രൂഷിക്കുക, സൂനഹദോസ് കമ്മീഷനുകളെ ശക്തിപ്പെടുത്തുക, വിവിധ സഭകളും സമുദായങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതൊക്കെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.
? യൂറോപ്പിലെയും ഓഷ്യാനിയയിലെയും അപ്പസ്തോലിക് വിസിറ്റേറ്ററായുള്ള ദൗത്യവും ഇതിനോടൊപ്പമുണ്ട്.
= ശ്രമകരമെങ്കിലും അടിയന്തരമായി ചെയ്യേണ്ട വിഷയമായി ഇതിനെ കാണുന്നു. വിശ്വാസികളുടെ എണ്ണം കുറവാണെന്നുള്ളതു ശരിയാണ്. ആ ചിന്ത തന്നെ മലങ്കര കത്തോലിക്കാ സഭയെ സഹായിക്കും. ചെറുതായിരിക്കുന്പോഴാണല്ലോ വലുതാകണമെന്ന ചിന്ത വരിക. മലങ്കര ആരാധനയിൽ ബന്ധിപ്പിച്ചും കുഞ്ഞുങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിയും കൂട്ടായ്മ വളർത്തിയെടുത്തും കുടുംബങ്ങളെ ആധ്യാത്മികതയിൽ ഉറപ്പിച്ചു നിർത്തിയും കർത്താവിന്റെ സുവിശേഷം ഇവിടെയെല്ലാം എത്തിക്കേണ്ടതുണ്ട്. കഷ്ടപ്പാടിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നപ്പോഴും കുടുംബത്തെയും മക്കളെയും വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി ആധ്യാത്മികതയുടെ അന്തരീക്ഷം നിലനിർത്തി അടിസ്ഥാന വിശ്വാസപരിശീലനം നൽകി വളർത്തി വലുതാക്കിയ പിതാവ് ഫീലിപ്പോസ് ഉണ്ണുണ്ണിയെയും മാതാവ് പരേതയായ ചിന്നമ്മയെയും നിയുക്ത മെത്രാൻ നന്ദിയോടെ ഓർക്കുകയാണ്. ആ വിശ്വാസ പരിശീലനത്തിന്റെ ഫലമാണ് നിയുക്തമെത്രാനെ കൂടാതെ ദൈവവിളിയിലേക്കു തിരിഞ്ഞ സഹോദരി സിസ്റ്റർ കരുണയും സഹോദരൻ ഫാ. ജോണ്സണ് കൊച്ചുതുണ്ടിലുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
സാബു ജോണ്
ദൈവകരുണയിൽ സമർപ്പിച്ച്
12:50 AM Sep 21, 2017 | Deepika.com